സൗദിയിൽ പ്രവാസികൾക്ക് ഗ്രീൻ കാർഡിന് തുല്യമായ വിസ സമ്പ്രദായം നടപ്പിലാക്കും. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് സൗദിയിൽ സ്പോൺസര്‍ഷിപ്പിന്റെ ആവശ്യമില്ലാതെ തന്നെ എത്ര കാലം വേണമെങ്കിലും താമസിക്കുന്നതിനുളള്ള അനുമതിയാണ് ഇതോടെ ലഭ്യമാകുക. പദ്ധതിയ്ക്ക് സൗദി ശൂറാ കൗൺസിൽ അംഗീകാരം നല്‍കി കഴിഞ്ഞു. സൗദി സ്പോൺസറുടെ ആവശ്യമില്ലാതെ തന്നെ ഉയർന്ന യോഗ്യതയുള്ള വിദേശികൾക്ക് റെസിഡൻസി ലഭ്യമാക്കാനുള്ള പ്രത്യേകാവകാശമാണ് (റസിഡൻസി പെർമിറ്റ്) രാജ്യം നൽകാൻ പോകുന്നത്.
ഗ്രീൻ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസരേഖ സംവിധാനം നടപ്പിലാക്കുന്നതോടെ പ്രവാസികൾക്ക് സ്വന്തം പേരിൽ വീടുകളും വാഹനങ്ങളും വരെ വാങ്ങുകയും ചെയ്യാം. നിലവിൽ സ്വന്തം പേരിൽ വീട്, വാഹനം തുടങ്ങിവയ വാങ്ങുന്നതിന് പല തടസ്സങ്ങളുമുണ്ട്. സ്പോൺസർഷിപ്പ് രീതി ഇല്ലാതാകുന്നതോടെ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യാനും ഇഷ്ടത്തിന് അനുസരിച്ച് ജോലിയോ കമ്പനികളോ മാറാനും സാധിക്കും. മാത്രമല്ല രാജ്യത്തു നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്തു പോകുകയും തിരിച്ചു വരികയും ചെയ്യാനുള്ള സൗകര്യവും ഗ്രീൻ കാർഡ് സംവിധാനത്തിലൂടെ ലഭിക്കും.
രാജ്യത്തെ ഗ്രീൻ കാർഡ് സമാന സംവിധാനമുള്ള പ്രവാസികൾക്ക് ഇഷ്ടാനുസരണം ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും ബന്ധുക്കള്‍ക്ക് വിസിറ്റിംഗ് വിസ എടുക്കാനുമുള്ള സൗകര്യവും ഇതോടെ ലഭിക്കും. മാത്രമല്ല ഈ അനുമതി ലഭിക്കുന്ന വിദേശികൾക്ക് വിമാനത്താവളങ്ങളിൽ സ്വദേശികള്‍ക്കായുള്ള പ്രത്യേക കൗണ്ടറുകളും ഉപയോഗിക്കാവുന്നതാണ്. 21 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കേ ദീർഘകാല വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കൂ. സാമ്പത്തികസ്ഥിതി കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നവര്‍ താമസ രേഖയും സമർപ്പിക്കേണ്ടതാണ്.
സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2016ൽ ഈ സംവിധാനത്തെക്കുറിച്ച് ചില സൂചനകൾ നൽകിയിരുന്നു. രാജ്യത്ത് രാജ്യാന്തര ഗ്രീൻ കാർഡ് സംവിധാനം നടപ്പിലാക്കുമെന്നും വിദേശികൾ സൗദിയിൽ തന്നെ കൂടുതൽ പണം ചെലവഴിക്കുന്നതിനും സ്പോൺസർഷിപ്പ് സംവിധാനം ഒഴിവാക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in