ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം മേയ് 23ന് പ്രഖ്യാപിക്കാനിരിക്കെ, ഇന്നലെ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ മോദി ഭരണത്തിന് അനുകൂലം. ഇതോടെ വ്യാപാരം ആരംഭിച്ച ഉടൻ തന്നെ രൂപയുടെയും ബോണ്ടുകളുടെയും മൂല്യത്തിൽ ഉയർച്ച. വ്യാഴാഴ്ച യഥാർത്ഥ ഫലങ്ങൾ പ്രഖ്യാപിക്കുന്നതോടെ ഓഹരി വിപണിയിൽ വൻ നേട്ടമുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് എക്സിറ്റ് പോൾ സൂചനകൾ.
അതുകൊണ്ട് തന്നെ കഴിഞ്ഞ ആഴ്ച്ചകളെ അപേക്ഷിച്ച് ഓഹരി വിപണിയിലും നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രൂപയുടെ വിനിമയ നിരക്ക് ഡോളറിന് എതിരെ 69.58 രൂപയിലാണ് രാവിലെ വ്യാപാരം നടന്നത്. ഉയർച്ച ഇതേ രീതിയിൽ നിലനിർത്തായാൽ ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വെള്ളിയാഴ്ച 70.22 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യത്തിലുള്ള നേട്ടം ഓഹരി വിപണിയെയും സ്വാധീനിക്കും.
ഓഹരികൾ, ബോണ്ടുകൾ, എന്നിവയും ഇന്ന് ഉയർച്ച കൈവരിക്കും. ഇന്ന് ഡോളർ രൂപ വിനിമയ നിരക്ക് 69.20 രൂപയ്ക്കും 69.90 രൂപയ്ക്കും ഇടയിൽ വരാനാണ് സാധ്യത. കഴിഞ്ഞ മാസം അവസാനം രൂപയുടെ മൂല്യം 69.77 എന്ന നിലയിലെത്തിയിരുന്നു. ഇറാന്‍ ഉപരോധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഇടപെടുമെണ സൂചനകളാണ് അന്ന് രൂപയ്ക്ക് അനുകൂലമായത്.
23ന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ രൂപയുടെ മൂല്യത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ വിപണിയിൽ ചലനങ്ങൾ ഉണ്ടാക്കുമെന്നും നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വിപണിയെ നേരിട്ടു തന്നെ ബാധിക്കാനും സാധ്യതയുണ്ട്.
malayalam.goodreturns.in