നിങ്ങളുടെ ഫോണിൽ കോളർ ഐഡന്റിറ്റി ആപ്ലിക്കേഷനായ ട്രൂ കോളർ ഉണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കുക. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഇന്റർനെറ്റിൽ വിൽപ്പനയ്ക്ക്. ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ 1.5 ലക്ഷം രൂപയ്ക്ക് ഇന്റർനെറ്റിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായാണ് ഇക്കണോമിക് ടൈംസ് പുറത്തു വിട്ടിരിക്കുന്ന റിപ്പോർട്ട്.
ആകെയുള്ള 140 മില്യൺ ട്രൂ കോളർ ഉപഭോക്താക്കളിൽ 100 മില്യൺ ഉപഭോക്താക്കളും ഇന്ത്യക്കാരാണ്. നിങ്ങളുടെ കോണ്ടാക്ടിൽ ഇല്ലാത്ത നമ്പറുകളിൽ നിന്ന് കോൾ വന്നാൽ വിളിക്കുന്നയാളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ആപ്പാണ് ട്രൂ കോളർ. ട്രൂ കോളർ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ വിവരങ്ങൾ ലഭിക്കണമെങ്കിൽ 19 ലക്ഷം രൂപ വരെ നൽകേണ്ടി വരും. സൈബർ സെക്യൂരിറ്റി അനലിസ്റ്റുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ റിപ്പോർട്ട് പ്രകാരം ഉപഭോക്താവിന്റെ പേര്, ഫോൺ നമ്പറുകൾ, ഇ - മെയിൽ വിലാസങ്ങൾ, മേൽവിലാസം, മൊബൈൽ സർവീസ് ഓപ്പറേറ്റർ എന്നീ വിവരങ്ങളാണ് വിൽക്കുന്നത്. ട്രൂ കോളർ ഈ ആരോപണം നിഷേധിച്ചിട്ടില്ല. എന്നാൽ ഡേറ്റകൾ നഷ്ടപ്പെട്ടത് തങ്ങളുടെ അനുമതിയില്ലാതെയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ചില ഉപഭോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ ഉപഭോക്താക്കളുടെ സാമ്പത്തിക അല്ലെങ്കിൽ പേയ്മെന്റ് വിശദാംശങ്ങൾ പുറത്താകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും ട്രൂ കോളർ അധികൃതർ അറിയിച്ചു.
പുറത്തായ വിവരങ്ങൾ പരിശോധിച്ച അന്വേഷണ സംഘം നഷ്ട്ടുപ്പെട്ട വിവരങ്ങളിൽ ഭൂരിഭാഗവും ട്രൂ കോളറിൽ നിന്നുള്ളതല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അധകൃതർ വ്യക്തമാക്കി. സ്വീഡനിലുള്ള ട്രൂ സോഫ്റ്റ്വെയർ സ്കാൻഡിനേവയയാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് സൗജന്യ ഉപഭോക്താക്കൾക്കായുള്ള തിരയലിന്റെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രീമിയം ഉപഭോക്താക്കൾക്ക് പരിധിയില്ലാതെ തിരച്ചിൽ നടത്താം.
malayalam.goodreturns.in


Click it and Unblock the Notifications