മുംബൈ: ദുബൈയിലേക്ക് പോവാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ ജെറ്റ് എയര്‍വേയ്സ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിനേയും ഭാര്യ അനിത ഗോയലിനേയും ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു. ദുബൈയിലേക്കുള്ള എമിറേറ്റ്സ് ഇകെ 507 വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന നരേഷ് ഗോയലും ഭാര്യയുമാണ് അധികൃതര്‍ തടഞ്ഞത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ടാക്‌സിവേയിലായിരുന്ന വിമാനം തിരികെ വിളിച്ചാണ് ഇരുവരെയും വിമാനത്തില്‍ നിന്ന് തിരിച്ചിറക്കിയത്. ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചായിരുന്നു നടപടി.
ജെറ്റ് എയർവെയ്സിന്റെ രക്ഷകരെത്തി; ഉടൻ പറന്നുയരും
ഗോയല്‍ അടക്കം എല്ലാ ജെറ്റ് എയര്‍വേയ്സ് ഉടമകള്‍ക്കും വിലക്കേര്‍പ്പെടുത്തി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ നിന്നിറക്കിയ ഇരുവരെയും പാസ്‌പോര്‍ട്ട് പരിശോധനകള്‍ക്കു ശേഷം വീട്ടിലേക്കു പോവാന്‍ അനുവാദം നല്‍കി. മാസങ്ങളായി ജീവനക്കാര്‍ക്ക് ജെറ്റ് എയര്‍വേയ്സ് കമ്പനി ശമ്പളം നല്‍കിയിട്ടില്ല എന്നും നരേഷ് ഗോയല്‍ അടക്കമുള്ളവരുടെ പാസ്പാര്‍ട്ട് പിടിച്ചുവയ്ക്കണമെന്നും കാണിച്ച് ജെറ്റ് എയര്‍വേയ്സ് ഓഫീസേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് കിരണ്‍ പവാസ്‌കര്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് കഴിഞ്ഞ മാസം കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിലയിരുത്തല്‍.
ഏതാണ് 83000 കോടി രൂപയുടെ കടബാധ്യതയാണ് ജെറ്റ് എയര്‍വേയ്സിനുള്ളത്. പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും വിമാന വിതരണ കമ്പനികള്‍ക്കും എണ്ണ കമ്പനികള്‍ക്കും കമ്പനി കുടിശ്ശിക നല്‍കാനുണ്ട്. പണം നല്‍കിയവര്‍ ജെറ്റ് എയര്‍വേയ്സിന്റെ ഓഹരികള്‍ വിറ്റ് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വേയ്സ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ നരേഷ് ഗോയല്‍ ജെറ്റ് കമ്പനി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു.