ഇന്ത്യയിൽ നിന്ന് സ്വിസ് ബാങ്കുകളിൽ നിക്ഷേപം നടത്തുന്ന സമ്പന്നരുടെ എണ്ണം വളരെ കൂടുതലാണ്. പണം രഹസ്യനായി സൂക്ഷിക്കാനാണ് പലരും സ്വിസ്സ് ബാങ്കിനെ ആശ്രയിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും രഹസ്യാത്മകതയുള്ള ബാങ്കുകളാണ് സ്വിസ് ബാങ്കിംഗ് സംവിധാനത്തിലേത്. സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുളള ഇന്ത്യക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്ന് നിരവധി തവണ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ബാങ്ക് വിവരങ്ങൾ നൽകാനുള്ള നടപടികൾ തുടർന്നു കൊണ്ടിരിക്കുകയാണ്.
പണക്കാർക്ക് പണി കിട്ടും
സ്വിസ് ബാങ്കിൽ നിക്ഷേപമുള്ള ഇന്ത്യക്കാർക്ക് ഉടൻ പണി കിട്ടുമെന്നാണ് വിവിധ ദേശീയ മാധ്യങ്ങളുടെ റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച സ്വിസ് ബാങ്കിൽ നിക്ഷേപമുള്ള 25 ഇന്ത്യക്കാര്‍ക്ക് സ്വിസ് ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ നോട്ടീസ് ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയാണ് ഫെഡറല്‍ ടാക്സ് അഡ്മിസ്ട്രേഷന്‍.
എതിർപ്പുള്ളവർക്ക് അപ്പീൽ നൽകാം
വിവരങ്ങൾ പുറത്താക്കുന്നതിൽ എതിർപ്പുള്ളവർക്ക് അപ്പീൽ സമർപ്പിക്കുന്നതിന് വേണ്ടിയാണ് ഉപഭോക്താക്കൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. മെയ് 21 ന് 11 പേര്‍ക്ക് കൂടി നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് നൽകിയവരുടെ പേര് വിവരങ്ങൾ ബാങ്ക് പുറത്തു വിട്ടിട്ടുണ്ട്. എന്നാൽ പൂർണമായ പേരല്ല പുറത്തു വിട്ടിരിക്കുന്നത്. പേരുകൾ ഷോർട്ട് ഫോമിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലിസ്റ്റിലുള്ളവരുടെ പേരുകൾ
ലിസ്റ്റിലുള്ളവരുടെ പേരുകൾ പൂർണമല്ല. എന്നാൽ രണ്ട് പേരുടെ പേരുകൾ പൂർണ രൂപത്തിലാണ് പുറത്തു വിട്ടിരിക്കുന്നത്. ഓരോരുത്തരുടെയും ജനന തീയതിയും വ്യക്തമാക്കിയിട്ടുണ്ട്.
- കൃഷ്ണ ഭഗവാന്‍ രാമചന്ദ് (മെയ് 1949)
- കല്‍പേഷ് ഹര്‍ഷാദ് കിനാരിവാല (സെപ്റ്റംബര്‍ 1972)
- എഎസ്ബികെ (നവംബര്‍ 24, 1944)
- എബികെഐ (ജൂലൈ 9, 1944)
- പിഎഎസ് (നവംബര്‍ 2, 1983),
- ആര്‍എഎസ് (നവംബര്‍ 22, 1973)
- എപിഎസ് (നവംബര്‍ 27, 1944)
- എഡിഎസ് (ആഗസ്റ്റ് 14, 1949)
- എംഎല്‍എ (മെയ് 20, 1935)
- എന്‍എംഎ (ഫെബ്രുവരി 21, 1968)
- എംഎംഎ (ജൂണ്‍ 27, 1973)
നിക്ഷേപം പിൻവലിക്കൽ
സ്വിസ് ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിക്കുന്നുവെന്ന ആരോപണം ശക്തമായതോടെ കള്ളപ്പണം നിക്ഷേപിക്കുന്നവരെക്കുറിച്ചുള്ള രഹസ്യ പട്ടിക ഇന്ത്യന്‍ സര്‍ക്കാര്‍ ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിവരങ്ങൾ സ്വിസ് ബാങ്ക് പുറത്തു വിടുമെന്ന് ഭയന്ന് നിരവധി നിക്ഷേപകർ ബാങ്കിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്തു. സ്വിസ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യൻ നിക്ഷേപകരുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒന്നാം സ്ഥാനം ബ്രിട്ടന്
സ്വിസ് ബാങ്കുകളിൽ ഏറ്റവുമധികം പണം നിക്ഷേപിച്ചവരുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 73-ാം സ്ഥാനമാണുള്ളത്. പട്ടികയിൽ ഒന്നാം സ്ഥാനം ബ്രിട്ടനാണ്. വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്കോങ്, ബഹാമാസ്, ജർമനി, ഗാൺസി, ലക്സംബർഗ്, കേമാൻ ദ്വീപുകൾ എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങൾ.
malayalam.goodreturns.in