ദില്ലി: എന്‍ഡിടിവിയുടെ സഹ സ്ഥാപകനും എക്‌സിക്യൂട്ടീവ് കോ ചെയര്‍മാനുമായ പ്രണോയ് റോയിക്കും ഭാര്യയും പ്രൊമോട്ടറുമായ രാധികാ റോയിക്കും സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ വിലക്ക്. എന്‍ഡിടിവി പ്രൊമോട്ടര്‍മാര്‍ അറിയാതെ കമ്പനിക്കായി കോടികള്‍ കടം വാങ്ങിയതുമായി ബന്ധപ്പെട്ട നിയമലംഘനത്തിനാണ് ഇരുവര്‍ക്കുമെതിരേ നടപടി.
അമേരിക്കയോട് കണക്കുതീര്‍ക്കാന്‍ ഇന്ത്യ; 29 ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തും
സെക്യൂരിറ്റി മാര്‍ക്കറ്റില്‍ പ്രവേശനമില്ല
അടുത്ത രണ്ട് വര്‍ഷത്തേക്ക് എന്‍ഡിടിവിയുടെ തലപ്പത്ത് തുടരുന്നതില്‍ നിന്നും ഇരുവരെയും വിലക്കിയ കമ്പോള നിയന്ത്രണ ഏജന്‍സി, സെക്യൂരിറ്റി മാര്‍ക്കറ്റിലുള്ള ഇരുവരുടെയും പ്രവേശനവും തടഞ്ഞു. തങ്ങളുടെ സെക്യൂരിറ്റികളില്‍ ഇടപാട് നടത്താനോ പുതിയ നിക്ഷേപം ഇറക്കാനോ ഇരുവര്‍ക്കും സാധിക്കില്ല. ലഭ്യമായ കണക്കുകള്‍ പ്രകാരം എന്‍ഡിടിവിയില്‍ പ്രണോയ് റോയ്ക്ക് 15.94 ശതമാനം ഓഹരികളാണുള്ളത്. ഭാര്യ രാധിക റോയ്ക്ക് 16.33 ശതമാനം ഓഹരികളും ഉണ്ട്. സെബി നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.
രണ്ടു വര്‍ഷത്തേക്ക് പദവികള്‍ പാടില്ല
അടുത്ത രണ്ട് വര്‍ഷവും എന്‍ഡിടിവിയിലോ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ പ്രധാന പോസ്റ്റുകളോ മറ്റ് പ്രധാന പദവികളോ വഹിക്കരുതെന്നാണ് സെബിയുടെ ഉത്തരവ്. മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഏജന്‍സിയായ സെബി നേരത്തേ ചില ഇടപാടുകളുടെ പേരില്‍ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു.
രഹസ്യമായി 350 കോടി കടംവാങ്ങി
വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ എന്ന കമ്പനിയില്‍ നിന്ന് ഇരുവരും ചെര്‍ന്ന് 350 കോടി രൂപ കടംവാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രൊമോട്ടര്‍മാരില്‍ നിന്ന് മറച്ചുവയ്ക്കുന്നുവെന്നു കാണിച്ച് എന്‍ഡിടിവിയുടെ ഓഹരിയുടമകളിലൊരാളായ ക്വാണ്ടം സെക്യൂരിറ്റീസ് സെബിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. എന്‍ഡിടിവി ഓഹരിയുടകളിലൊന്നായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സ് എന്ന കമ്പനിയുടെ പേരിലാണ് (ചാനലിന്റെ മറ്റൊരു പ്രൊമോട്ടര്‍)യും ഒപ്പിട്ട ലോണ്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നതെന്നും എന്നാല്‍ അതിന്റെ വിവരങ്ങള്‍ പുറത്തു വിടുന്നില്ലെന്നുമാണ് സെബിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
സെബി ചട്ടങ്ങള്‍ക്കു വിരുദ്ധം
2009 ലാണ് ആരോപണ വിധേയമായ സംഭവം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സെബി നേരത്തേ അന്വേഷണം തുടങ്ങിയിരുന്നു. കമ്പനിയുടെ മറ്റ് ഓഹരി ഉടമകള്‍ അറിയാതെ മറ്റൊരു സ്ഥാപനത്തില്‍ നിന്ന് കടം വാങ്ങുന്നതും അവരുമായി കരാറില്‍ ഏര്‍പ്പെടുന്നതും സെബി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. വര്‍ഷങ്ങള്‍ നീണ്ട നടത്തിയ അന്വേഷണത്തിലാണ് ഇരുവര്‍ക്കുമെതിരേ നടപടി വന്നിരിക്കുന്നത്.
കടമെടുത്തത് കടം വീടാന്‍
ഐസിഐസിഐ ബാങ്കില്‍ നിന്ന് ന്യൂഡല്‍ഹി ടെലിവിഷന്‍ അഥവാ എന്‍ഡിടിവി എടുത്ത 375 കോടിയുടെ കടം വീട്ടാനാണ് വിശ്വപ്രധാന്‍ കമേഴ്‌സ്യല്‍ എന്ന കമ്പനിയില്‍ നിന്ന് 350 കോടി കടമെടുത്തതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ധനകാര്യ സ്ഥാപനവുമായുള്ള കരാര്‍ പ്രകാരം എന്‍ഡിടിവിയുടെ പകുതിയിലേറെ ഓഹരികളും അവര്‍ക്ക് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. മറ്റു ഓഹരിയുടമകള്‍ അറിയാതെയാണ് ഈ നടപടി.
സെബി നടപടിക്കു പിന്നില്‍ തെറ്റായ കണ്ടെത്തല്‍
തെറ്റായ വിലയിരുത്തലുകളുടെ ഭാഗമായി സെബിയുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയാണിതെന്ന് പ്രണോയ് റോയ്, രാധികാ റോയ് എന്നിവര്‍ പ്രതികരിച്ചു. തീര്‍ത്തും അസ്വാഭാവികമായ നടപടിയാണിതെന്നും ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സെബി ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രണോയ് റോയും രാധിക റോയും വ്യക്തമാക്കി.
നടപടി ഗൂഢാലോചനയെന്ന്
അതേസമയം, പ്രണോയ് റോയിയ്ക്കും രാധിക റോയ്ക്കുമെതിരെ സെബി കൈക്കൊണ്ട നടപടി കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുറ്റപ്പെടുത്തി നിരവധി മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. രാജ്യത്ത് സത്യസന്ധമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു സ്ഥാപനത്തെ കൂടി കടന്നാക്രമിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. ലിബറല്‍ മീഡിയ പ്രൊമോട്ടര്‍മാര്‍ക്കെതിരായ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സാമ്പത്തിക ഭീകരമാദമാണ് നടപടിയെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകളിലൊന്ന്.