ദില്ലി: 2024ഓടെ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഏറെ പ്രയാസകരമാണ് എന്നറിയാം. എങ്കിലും സംസ്ഥാനങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനമുണ്ടെങ്കില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിതി ആയോഗിന്റെ അഞ്ചാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ പണം തിരികെ നല്‍കിയില്ലെങ്കില്‍ എന്തുചെയ്യണം?
2022ഓടെ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. മത്സ്യബന്ധനം, മൃഗസംരക്ഷണം, പച്ചക്കറി, പഴം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം. വരള്‍ച്ച പരിഹരിക്കുന്നത് കൂടുതല്‍ ഫലവത്തായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. വരള്‍ച്ച തടയാനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനൊപ്പം അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് വെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. 2022ഓടെ പുതിയ ഇന്ത്യ സൃഷ്ടിക്കുകയെന്നതാകണം എല്ലാവരുടെയും ലക്ഷ്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാനുള്ള സമയാണ്.
ദാരിദ്ര്യം, തൊഴിലില്ലായ്മ, മലിനീകരണം, വരള്‍ച്ച, അക്രമം, അഴിമതി തുടങ്ങി രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് പോരാടണം. സ്വച്ഛ് ഭാരത്, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികള്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഒരുമിച്ച് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഒരു മനസ്സോടെ മുന്നേറണം. വടക്കുകിഴക്കന്‍ മേഖല ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ സാധ്യതകള്‍ ഇപ്പോഴും പൂര്‍ണമായി ഉപയോഗിച്ചിട്ടില്ല. കയറ്റുമതി കൂടിയാല്‍ തൊഴിലും ജനങ്ങളുടെ വരുമാനവും വര്‍ധിക്കും.
എല്ലാവരുടെയും വികസനമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നിതി ആയോഗിന് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിതി ആയോഗിനെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത പശ്ചിബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഔദ്യോഗിക തിരക്കുകള്‍ കാരണം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും അസുഖബാധിതനായതിനാല്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പങ്കെടുത്തില്ല.