ദില്ലി: വിമാനത്താവള സ്വകാര്യവത്ക്കരണ പ്രക്രിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും സ്വീകാര്യമായ വ്യവസ്ഥകളില്‍ വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് കൈമാറണം.
പൊതു സ്വകാര്യ ഉടമസ്ഥതയില്‍ രണ്ട് സുപ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നടത്താനുള്ള കഴിവ് സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചിട്ടുള്ളതാണ്. ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ പോലും കേരള സര്‍ക്കാരിന്റെ വിമാനത്താവള മോഡലുകളെ അഭിനന്ദിച്ചിട്ടുണ്ട്.
നേരത്തേ ഉറപ്പുനല്‍കിയിരുന്നു
തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സ്വകാര്യമേഖലയെ പരിഗണിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ വിശ്വാസത്തിലെടുത്ത് മാത്രമായിരിക്കുമെന്ന് 2003 ല്‍ കേന്ദ്ര വ്യോമയാന സെക്രട്ടറി രേഖാമൂലം ഉറപ്പുനല്‍കിയിട്ടുള്ളതാണ്. 635 ഏക്കര്‍ സ്ഥലത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ മഹാരാജാവും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഭൂമിയാണ് ഇതിലധികവും. ബാക്കിയുള്ളത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് സൗജന്യമായി നല്‍യിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തില്‍ വിമാനത്താവളം ഒരു സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് നീതികരിക്കാന്‍ കഴിയില്ല. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും (കെ.എസ്.ഐ.ഡി.സി) തിരുവനന്തപുര വിമാനത്താവള നടത്തിപ്പിനുള്ള കരാറില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അല്‍പ്പം ഉയര്‍ന്ന തുക ക്വോട്ട് ചെയ്തു എന്ന കാരണത്താല്‍ ഈ മേഖലയില്‍ യാതൊരുവിധ പരിചയവും ഇല്ലാത്ത അദാനി ഗ്രൂപ്പിനാണ് വിമാനത്താവള നടത്തിപ്പ് കൈമാറാന്‍ ശ്രമിക്കുന്നത്.
പരിഗണിക്കാമെന്ന് പ്രധാമന്ത്രി
കേരളം സമര്‍പ്പിച്ച വസ്തുതകള്‍ പ്രധാനമന്ത്രി ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയുണ്ടായി. കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് വ്യോമയാന വകുപ്പില്‍ നിന്നും വിശദാംശങ്ങള്‍ തേടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ കേരളം സൃഷ്ടിച്ച മാതൃകയെ പ്രധാനമന്ത്രി അഭിനന്ദിച്ചതായും അദ്ദേഹം പറഞ്ഞു.
ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തീകരണത്തിലേക്ക്
വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍ പൂര്‍ത്തിയാകുന്ന കാര്യം പ്രധാനമന്ത്രിയെ അറിയിച്ചു. ഒരുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. വാതക പൈപ്പ് ലൈന്‍ പദ്ധതി മുടങ്ങിക്കിടക്കുന്നതു കൊണ്ട് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്ന വസ്തുത ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. എല്ലാ തടസങ്ങളും നീക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രിക്ക് അന്ന് ഉറപ്പു നല്‍കിയിരുന്നു. അത് യാഥാര്‍ത്ഥ്യമാകുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുപോലെ കൂടംകുളത്തു നിന്നുള്ള വൈദ്യുതി എത്തിക്കാനുള്ള കൊച്ചി ഇടമണ്‍ ഊര്‍ജ്ജ പാതയും അവസാന ഘട്ടത്തിലാണ്. ഒരു ടവര്‍ കൂടി നിര്‍മ്മിച്ചാല്‍ ഇതു യാഥാര്‍ത്ഥ്യമാകും. ഹൈക്കോടതിയില്‍ കേസുള്ളതു കൊണ്ടാണ് ഈ ടവറിന്റെ നിര്‍മ്മാണം വൈകുന്നത്.
കേരളത്തിന് എയിംസ് വേണം
കേരളത്തിന് എയിംസ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 200 ഏക്കര്‍ ഇതിനായി കേരളം കണ്ടെത്തിയിട്ടുള്ളത്. ആരോഗ്യ രംഗത്ത് ഉയര്‍ന്ന നിലവാരം കൈവരിക്കാന്‍ എയിംസ് അനിവാര്യമാണ്. പൊതു ആരോഗ്യ രംഗത്ത് കേരളം മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇത്തരമൊരു ആരോഗ്യ സ്ഥാപനം കേരളത്തിന് നിഷേധിക്കുന്നത് ശരിയല്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഇതിനാവശ്യമായ പരിഗണന നല്‍കണം. കേരളത്തിന്റെ ആവശ്യം പരിശോധിക്കുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ചെന്നെ-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി കേരളത്തിലേക്ക് നീട്ടണം
ചെന്നെ-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണമെന്ന് ദീര്‍ഘകാല ആവശ്യം ഒരിക്കല്‍ കൂടി പ്രധാമന്ത്രിയുടെ മുമ്പില്‍ അവതരിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് ദേശീയ വ്യവസായ ഇടനാഴി വികസന ട്രസ്റ്റിന് (നാഷണല്‍ ഇന്‍ഡ്സ്ട്രിയല്‍ കോറിഡോര്‍ ഡവലപ്പെമെന്റ് ഇംപ്ലിമെന്‍േറഷന്‍ ട്രസ്റ്റ്) നല്‍കിയിട്ടുള്ളതാണ്. ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി അന്തിമഘട്ടം എത്തിയിരിക്കുന്നതിനാല്‍ ഇടനാഴി വികസനം വ്യാവസായിക കുതിച്ചുചാട്ടത്തിന് സഹായകരമാകും. ഇതിനുള്ള അനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിനും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.