എച്ച് 1 ബി വിസ നിയമങ്ങൾ പൊളിച്ചെഴുതി ട്രംമ്പ് ഭരണകൂടം. ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് എച്ച് 1 ബി വിസ നൽകുന്നതിന് പരിധി നിശ്ചയിക്കാനാണ് ട്രംമ്പിന്റെ പുതിയ നീക്കം. നിലവിൽ, ഓരോ വർഷവും ഓരോ രാജ്യത്തിനും അനുവദിക്കുന്ന എച്ച് -1 ബി വർക്ക് വിസകൾക്ക് പരിധിയില്ല. എന്നാൽ ഇനി മുതൽ പരിധി നിശ്ചിക്കാനാണ് ട്രംമ്പ് ഭരണകൂടം തയ്യാറെടുക്കുന്നത്. അമേരിക്ക ഇക്കാര്യം ഇന്ത്യയെ അറിയിച്ചു കഴിഞ്ഞുവെന്നാണ് വിവരം.
എന്താണ് എച്ച് 1 ബി വിസ?
വിദഗ്ധരായ വിദേശ തൊഴിലാളികളെ ഓരോ വർഷവും അമേരിക്കയിൽ എത്തിക്കുന്ന ജനപ്രിയ വിസ സംവിധാനമാണ് എച്ച് -1 ബി വിസ. ഈ പദ്ധതിയിൽ നിയന്ത്രണങ്ങളേർപ്പെടുത്തി വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണ് ട്രംമ്പ് ഭരണകൂടത്തിന്റെ നിലവിലെ ലക്ഷ്യം. നിലവില്‍ മൂന്ന് വര്‍ഷത്തേയ്ക്കാണ് എച്ച് 1 ബി വിസ അനുവദിക്കുന്നത്. ഇത് പിന്നീട് നീട്ടിക്കൊടുക്കുകയും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് അവിടെ തുടരുകയുമാണ് പതിവ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഡൽഹി സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പാണ് അമേരിക്ക എച്ച് 1 ബി വിസ സംബന്ധിച്ച പുതിയ നയം വ്യക്തമാക്കിയിരിക്കുന്നത്.
ബാധിക്കുന്ന കമ്പനികൾ
മാസ്റ്റർകാർഡ് പോലുള്ള സ്ഥാപനങ്ങളെയാണ് ട്രംമ്പിന്റെ പുതിയ നയം ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കുന്നത്. ഇന്ത്യയിൽ നിന്നുള്ളവരാണ് മാസ്റ്റർ കാർഡിലെ ഭൂരിഭാഗം ജീവനക്കാരും. എച്ച് 1 ബി വിസ പരിധി കൊണ്ടു വരുന്നതോടെ ഇത്തരം കമ്പനികൾക്ക് വൻ തിരിച്ചടിയാകും. നിരവധി വൻകിട സാങ്കേതിക സ്ഥാപനങ്ങളിലും ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലാണ്. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ചൈനക്കാരാണ് കൂടുതല്‍ ഈ സംവിധാനം ഉപയോഗിക്കുന്നത്.
ഇന്ത്യ - അമേരിക്ക വ്യാപാര പിരിമുറുക്കം
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര പിരിമുറുക്കം ആരംഭിച്ചിട്ട് ഏതാനും ആഴ്ച്ചകളായി. ഇന്ത്യയുടെ സ്റ്റീൽ,അലുമിനിയം ഉൽപ്പന്നങ്ങൾക്ക്
അടുത്തിടെ അമേരിക്ക നികുതി കൂട്ടിയിരുന്നു. മാത്രമല്ല ഇന്ത്യക്കുണ്ടായിരുന്ന സൗഹൃദ രാജ്യ പദവിയും അമേരിക്ക എടുത്ത് കളഞ്ഞു. ഇതിനെ തുടർന്ന് അമേരിക്കയുടെ 29 ഉൽപന്നങ്ങൾക്ക് ഇന്ത്യയും അധിക നികുതി ചുമത്തി. ഇതിനുള്ള മറുപടിയാകാം ട്രംമ്പിന്റെ എച്ച് 1 ബി വിസ പരിധി നിശ്ചയിക്കലിന് പിന്നിലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എച്ച് 1 ബി വിസകളുടെ വാർഷിക ക്വാട്ട
ഓരോ വർഷവും ഇന്ത്യക്കാർക്ക് നൽകുന്ന എച്ച് 1 ബി വിസകൾ 10% മുതൽ 15% വരെ ആക്കി കുറയ്ക്കാനാണ് അമേരിക്കയുടെ പദ്ധതി. കഴിഞ്ഞ വർഷം 85,000 എച്ച് -1 ബി വർക്ക് വിസകൾ അമേരിക്ക അനുവദിച്ചിരുന്നു. ഇതിൽ 70 ശതമാനവും ഇന്ത്യക്കാരായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ന്യൂഡൽഹിയിലെ യു.എസ്. എംബസി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഐടി മേഖലയ്ക്ക് വൻ തിരിച്ചടി
ടാറ്റാ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ് ലിമിറ്റഡ് തുടങ്ങിയ ഇന്ത്യയുടെ 150 ബില്യൺ ഡോളറിലധികം വരുന്ന ഐടി മേഖലയ്ക്കാണ് എച്ച് 1 ബി വിസ പരിധി ഏറ്റവും വലിയ തിരിച്ചടിയാകുന്നത്. ഇന്ത്യൻ ഐടി കമ്പനികളിലെ എൻജിനീയർമാരും ഡെവലപ്പർമാരുമടക്കം നിരവധി പേർ അമേരിക്കയിൽ എച്ച് 1 ബി വിസ സംവിധാനം വഴി പോകുന്നവരാണ്. അമേരിക്കയുടെ ഈ നീക്കം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് സർക്കാർ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരിൽ നിന്ന് അടിയന്തിര പ്രതികരണം തേടിയിരിക്കുകയാണ്.
malayalam.goodreturns.in


Click it and Unblock the Notifications