രാജ്യത്ത് ബാങ്ക് ലോണുകള്‍ തിരിച്ചടയ്ക്കാനുളള സാഹചര്യമുണ്ടായിട്ടും കുടിശ്ശിക വരുത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കേന്ദ്ര ധനകാര്യവകുപ്പ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുളളില്‍ ഇത്തരത്തില്‍ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനവാണുണ്ടായിട്ടുളളത്. ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കവെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2019 മാര്‍ച്ച് വരെയുളള കണക്കനുസരിച്ച് ലോണ്‍ തിരിച്ചടക്കാത്തവരുടെ എണ്ണം 8582 ആണ്. വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കാനാണ് ബാങ്കുകള്‍ക്കും മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ക്കും ആര്‍ബിഐ നല്‍കിയിട്ടുളള നിര്‍ദേശം. ഇവര്‍ക്ക് പുതിയ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും വ്യവസ്ഥയുണ്ട്.
2014-15 കാലയളവു മുതല്‍ ഇത്തരത്തില്‍ വായ്പ തിരിച്ചടക്കാത്തരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിട്ടുളളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015-16 ല്‍ ഇത് 6,575 ഉം 2016-17ല്‍ 7,079, 2017-18 ല്‍ 7,535 ആണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുളളില്‍ ഇത്തരക്കാരുടെ അക്കൗണ്ടുകളില്‍ നിന്ന് 7,654 കോടി രൂപ വീണ്ടെടുത്തിട്ടുണ്ട്. ദേശസാത്കൃത ബാങ്കുകളുടെ കണക്കനുസരിച്ച് 8121 കേസുകളിലായി റിക്കവറി സ്യൂട്ടുകളും 2915 കേസുകളില്‍ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായ്പകള്‍ തിരിച്ചടക്കാതെ നിയമവ്യസ്ഥയ്‌ക്കെതിരെ നിലകൊളളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതോടൊപ്പം നിശ്ചിത സമയത്തിനുളളളില്‍ വായ്പ്പത്തുക വീണ്ടെടുക്കുകയും വേണം. ബാങ്കുകളിലെ കിട്ടാക്കടത്തിന്റെ തോത് വന്‍തോതില്‍ കൂടുന്ന സാഹചര്യത്തില്‍ 2018 ലെ ഇക്കണോമിക് ഡിഫെന്റേഴ്‌സ് ആക്ട് അനുസരിച്ച് ഇത്തരക്കാരുടെ സ്വത്ത് കണ്ടുകെട്ടാനും കര്‍ശന നടപടിയെടുക്കാനും നിര്‍ദേശമുണ്ട്. 50 കോടി രൂപയിലധികം വായ്പാ കുടിശ്ശിക വരുത്തിയവരുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താനും അത്തരത്തിലുളള കമ്പനികളുടെ ഡയറക്ടര്‍മാരുടെയും പ്രമോട്ടര്‍മാരുടെയും പാസ്‌പോര്‍ട്ടുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ ശേഖരിക്കാനും പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications