ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ജോലി തേടിപ്പോകുന്ന പാവപ്പെട്ടവര്‍ക്കും ആശ്വാസമേകിക്കൊണ്ട് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. പൊതുവിതരണ സംവിധാനം വഴി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റേഷന്‍ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ഏതു ഭാഗത്തുളള റേഷന്‍ കടകളില്‍ നിന്നും ഉപഭോക്താവിന്റെ ഇഷ്ടാനുസരണം സാധനങ്ങള്‍ വാങ്ങിക്കാം.
കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് തീരുമാനം. ഇതിനായി എല്ലാ പൊതുവിതരണ കേന്ദ്രങ്ങളിലും പിഒഎസ് (പോയിന്റ് ഓഫ് സെയില്‍ ) യന്ത്രങ്ങള്‍ സ്ഥാപിക്കും. ഇതുവഴി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. ഗുണഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച പൊതുവിതരണകേന്ദ്രം തെരഞ്ഞെടുക്കാനും സാധിക്കും. കുടിയേറ്റ തൊഴിലാളികള്‍ക്കായിരിക്കും പദ്ധതി ഏറെ ഉപകാരപ്പെടുക.
നിർമ്മല സീതാരാമന്റെ ബജറ്റ് കൃത്യമായി മനസ്സിലാക്കാൻ നിങ്ങൾ ഈ അഞ്ച് കാര്യങ്ങൾ അറിയണം
ഒന്നില്‍ക്കൂടുതല്‍ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നേടുന്നതിന് തടയിടാനും ഇതുവഴി സാധിക്കും. റേഷന്‍ കടകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജോലിയ്ക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറിപ്പോകുന്ന പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരമുളള സബ്‌സിഡി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.