ഒമാനിൽ വിവിധ മേഖലകളിൽ നിലനിന്നിരുന്ന വിസ നിരോധനം തുടരാന്‍ ഒമാന്‍ മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചു. നേരത്തെ ആറ് മാസത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജൂലൈ ആദ്യത്തോടെ അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ ഒമാന്‍ മാന്‍പവര്‍ അതോറിറ്റി പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഒമാൻ സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായാണ് സ്വകാര്യമേഖലയിലെ നാല് ജോലികൾക്ക് പ്രവാസികളെ നിയമിക്കുന്നതിനുള്ള താൽക്കാലിക വിലക്ക് മാൻപവർ മന്ത്രാലയം നീട്ടിയത്.
ജൂലൈ മൂന്ന് മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. കാര്‍പെന്ററി, അലൂമിനിയം, ബ്ലാക്സ്മിത്ത്, ബ്രിക് കമ്പനികളിലെ ജോലികള്‍ക്കാണ് വിസ നിരോധനം നീട്ടിയിരിക്കുന്നത്. ഈ മേഖലകളില്‍ പുതിയ വിസകള്‍ അനുവദിക്കില്ല. 2013 നവംബര്‍ മുതലാണ് ഈ മേഖലകളില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തി വച്ചത്. എന്നാല്‍ പഴയ വിസകള്‍ പുതുക്കി നല്‍കുന്നതിന് തടസമില്ല.
87 തൊഴിൽ മേഖലകൾ ഒമാനികൾക്കായി മാത്രം നീക്കിവയ്ക്കുന്നതായി 2018 ജനുവരി അവസാനം പ്രഖ്യാപനം നടത്തിയിരുന്നു. ഈ പ്രഖ്യാപനത്തെ തുടർന്നാണ് ഇപ്പോഴത്തെ പുതിയ വിസ നിരോധനം. വിവരസാങ്കേതികവിദ്യ, അക്കൗണ്ടിംഗ്, ഫിനാൻസ്, മാർക്കറ്റിംഗ്, സെയിൽസ്, അഡ്മിനിസ്ട്രേഷൻ, ഹ്യൂമൻ റിസോഴ്സസ്, ഇൻഷുറൻസ്, ഇൻഫർമേഷൻ & മീഡിയ, ചില മെഡിക്കൽ, എയർപോർട്ട് പ്രൊഫഷണലുകൾ, എഞ്ചിനീയറിംഗ്, ടെക്നിക്കൽ പ്രൊഫഷണലുകൾ എന്നീ മേഖലകളിലുള്ള പ്രവാസികൾക്കും നടപ്പിലാക്കാനാരിക്കുന്ന സ്വദേശിവത്ക്കരണം തിരിച്ചടിയാകും.
എന്നാൽ ഈ ഉത്തരവിന് മുമ്പ് നൽകിയ പെർമിറ്റുകൾക്ക് പുതിയ നിയമം ബാധകമല്ലെന്നും മാൻപവർ മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത്തരം തീരുമാനങ്ങളുടെ ഫലമായി, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒമാനിലെ പ്രവാസികളുടെ എണ്ണം 2 മില്യണിൽ താഴെയായതായി കണക്കുകൾ വ്യക്തമാക്കുന്നു.
malayalam.goodreturns.in