ദില്ലി: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി ജൂണിലെ ജിഎസ്ടി വരുമാനം. തുടര്‍ച്ചയായ മൂന്നു മാസം ഒരു ലക്ഷം കോടി കടന്ന ശേഷമാണ് ജൂണില്‍ ജിഎസ്ടി വരുമാനം അതിനു താഴേക്കു പോയത്. ജൂണ്‍ മാസത്തിലെ ജിഎസ്ടി വരുമാനം 99,939 കോടി രൂപയാണെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു. മെയ് മാസത്തില്‍ 1,00,289 കോടി രൂപ ജിഎസ്ടി വരുമാനമായി ലഭിച്ച സ്ഥാനത്താണിത്.
സാംസങ് ഇന്ത്യൻ ജീവനക്കാരെ പിരിച്ചുവിടുന്നു; കാരണം എന്താണെന്ന് അറിയണ്ടേ?
ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 2020 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി പ്രതിമാസ ജിഎസ്ടിയായി 1.14 ലക്ഷം കോടി രൂപ ലഭിക്കണമെന്നാണ് കണക്കാക്കപ്പെടുന്നത്. ജിഎസ്ടി നടപ്പിലാക്കിയ ശേഷം ആദ്യമായി കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ അത് ഒരു ലക്ഷം കോടി കവിഞ്ഞത് സര്‍ക്കാരിന് വലിയ ആശ്വാസമായിരുന്നു. അതിനിടയിലാണ് ജൂണില്‍ പുതിയ തിരിച്ചടിയുണ്ടായിരിക്കുന്നത്.
ജൂണ്‍ മാസം ജിഎസ്ടിയായി ലഭിച്ച 99,939 കോടി രൂപയില്‍ സെന്‍ട്രല്‍ ജിഎസ്ടി (സിജിഎസ്ടി) 18,366 കോടിയും സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി) 25,343 കോടി രൂപയുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) ഇനത്തില്‍ 47,772 കോടി രൂപയും പിരിച്ചെടുക്കാനായി. സെസ് ഇനത്തില്‍ 8,457 കോടി രൂപയാണ് ലഭിച്ചത്. സ്റ്റേറ്റ് ജിഎസ്ടി ഒഴികെയുള്ളവയില്‍ കഴിഞ്ഞ മാസത്തെക്കാള്‍ വര്‍ധനവുണ്ടായപ്പോള്‍ എസ്ജിഎസ്ടിയില്‍ 900 കോടിയോളം കുറവുണ്ടായതാണ് ജൂണില്‍ തിരിച്ചടിയായത്.
മെയ് മാസം ജിഎസ്ടിയായി ലഭിച്ച 1,00,289 കോടി രൂപയില്‍ സിജിഎസ്ടി 17,811 കോടിയും എസ്ജിഎസ്ടി 24,462 കോടിയും ഐജിഎസ്ടി 49,891 കോടിയും ജിഎസ്ടി സെസ് 8,125 കോടി രൂപയുമായിരുന്നു. 2017 ജൂലൈയില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഏറ്റവും കൂടുതല്‍ തുക നികുതിയിനത്തില്‍ ലഭിച്ചത്. 1.13 ലക്ഷം കോടി രൂപയായിരുന്നു അത്. മാര്‍ച്ചില്‍ ഇത് 1,06,577 കോടി രൂപയായിരുന്നു.
അതേസമയം, കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തില്‍ 4.52 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി ധനകാര്യമന്ത്രാലയം അറിയിച്ചു. 2018-19ലെ ശരാശരി പ്രതിമാസ ജിഎസ്ടിയെക്കാള്‍ 1.86 ശതമാനം കൂടുതലാണ് കഴിഞ്ഞ ജൂണിലേതെന്നും മന്ത്രാലയം വ്യക്തമാക്കി.