കൊച്ചി: വിവിധ കാരണങ്ങളാല്‍ ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെങ്കിലും പ്രവാസി നിക്ഷേപത്തില്‍ വര്‍ദ്ധനവ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഗള്‍ഫ് മേഖലയിലെ പ്രവാസികളില്‍ നിന്ന് കേരളത്തിലെ ബാങ്കുകളിലേക്കെത്തിയത് 190,055 കോടി രൂപയാണ്. അതായത് മുന്‍ വര്‍ഷത്തെക്കാള്‍ 12 ശതമാനം കൂടുതല്‍.
ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഗള്‍ഫ് നാടുകളില്‍ സ്വദേശി വത്കരണം ശക്തമായതിനെ തുടര്‍ന്ന് ഗള്‍ഫ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചവര്‍ തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം ബാങ്കില്‍ നിക്ഷേപിച്ചതാണ് ഇത്തരമൊരു വര്‍ധനവിന് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേരളത്തില്‍നിന്നുള്ള 85 ശതമാനത്തോളം പ്രവാസികള്‍ ഗള്‍ഫ് നാടുകളിലാണ് ജോലിചെയ്യുന്നതെന്നാണ് കണക്കുകള്‍. കേരളത്തില്‍നിന്നും പശ്ചിമേഷ്യയിലേക്ക് കുടിയേറുന്നവരുടെ എണ്ണം 2013ല്‍ 20.70 ലക്ഷം ആയിരുന്നെങ്കില്‍ 2018ല്‍ 18.93 ലക്ഷമായി കുറഞ്ഞതായാണ് സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) നടത്തിയ പഠനം വ്യക്തമാക്കുന്നത്. 2013-18 വര്‍ഷത്തിനിടെ കേരളത്തില്‍നിന്നും പശ്ചിമേഷ്യയിലേക്കുള്ള കുടിയേറ്റത്തില്‍ 11 ശതമാനം കുറവുണ്ടായതായാണ് കണക്കാപ്പെടുന്നത്.
2017 മാര്‍ച്ച് 31 വരെ 152,349 കോടി രൂപയായിരുന്നു ഗള്‍ഫ് പ്രവാസികള്‍ കേരള ബാങ്കുകളില്‍ നിക്ഷേപിച്ചത്. 2018 മാര്‍ച്ച് 31 ആകുമ്പോഴേക്കും അത് 169,944 കോടി രൂപയായും 2019 മാര്‍ച്ച് 31ന് 190,055 കോടി രൂപയായും അത് വര്‍ധിച്ചതായി കേരളാ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ കണക്ക് പ്രകാരം (എസ്എല്‍ബിസി) വ്യക്തമാക്കുന്നുണ്ട്. അതായത് ഓരോ വര്‍ഷവും 12 ശമതാനത്തോളം വര്‍ധനവാണ് പ്രവാസി നിക്ഷേപത്തിന്റെ കാര്യത്തിലുണ്ടായത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രൂപയുടെ മൂല്യം ഏഴ് ശതമാനം കുറഞ്ഞിരുന്നതായും അതുകൊണ്ടുതന്നെ പ്രാസി നിക്ഷേപത്തില്‍ 5 ശതമാനം വര്‍ദ്ധനവാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായിരിക്കുന്നതെന്നുമുള്ള വാദവും ഉയരുന്നുണ്ട്.


Click it and Unblock the Notifications