വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട പഠന ആപ്ലിക്കേഷനും വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭവുമായ ബൈജൂസ് ആപ്പില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ) 150 മില്യന്‍ ഡോളര്‍ നിക്ഷേപം നടത്തി. വിദ്യാഭ്യാസ സാങ്കേതികരംഗത്തെ പ്രമുഖരായ ഔള്‍ വെഞ്ചേഴ്‌സിന്റെ പങ്കാളിത്തത്തോടെയാണ് നിക്ഷേപം.
ലോകനിലവാരത്തിലുളള പഠനസാമഗ്രികള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളിലെത്തിക്കാനും ഇതുവഴി അന്താരാഷ്ട്ര വിപണിയില്‍ സാന്നിധ്യമുറപ്പിക്കാനുമുളള ബൈജൂസ് ആപ്പിന്റെ ശ്രമങ്ങള്‍ക്ക് ഇത്തരം നിക്ഷേപങ്ങള്‍ സഹായകമാകും. ക്യുഐഎയുടെയും ഔള്‍ വെഞ്ചേഴ്‌സിന്റെയും ഇന്ത്യയിലെ ആദ്യ നിക്ഷേപമാണിത്. ഇത്തരം ശക്തരായ കമ്പനികള്‍ ബൈജൂസ് ആപ്പിന്റെ പങ്കാളികളായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഡിജിറ്റല്‍ പഠനരീതി ആഗോളതലത്തില്‍ വ്യാപിപ്പിക്കാന്‍ ഇത്തരം നിക്ഷേപങ്ങള്‍ സഹായിക്കുമെന്നും ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.
പ്രധാനമന്ത്രി ജൻധൻ അക്കൗണ്ടിൽ പണം കുമിഞ്ഞു കൂടുന്നു; ഒരു ലക്ഷം കോടി കടന്നു, പുതിയ കണക്കുകൾ പുറത്ത്
കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന് 36 ശതമാനം ഓഹരിയാണ് കമ്പനിയിലുളളത്. 2007ല്‍ ക്യാറ്റ് പരീക്ഷയ്ക്കുളള ഓഫ്‌ലൈന്‍ പരിശീലന ക്ലാസ്സായാണ് കമ്പനിയുടെ തുടക്കം. പിന്നീട് 2011ല്‍ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡായി രജിസ്റ്റര്‍ ചെയ്തു. 2015ലാണ് ടാബ്ലറ്റ് അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയത്. ബാംഗ്ലൂര്‍ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.