കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം മറികടന്ന് ഇന്ന് സെൻസെക്സ് കുതിച്ചുയർന്നു. ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകിയതിനെത്തുടർന്നാണ് വിപണി എല്ലാ നഷ്ടങ്ങളും മറികടന്ന് കുത്തനെ ഉയർന്നത്. ബിഎസ്‌ഇ സെൻസെക്സ് 266.07 പോയിൻറ് ഉയർന്ന് 38,823.11 ലും നിഫ്റ്റി 50 84 പോയിൻറ് ഉയർന്ന് 11,582.90 ലും എത്തി. ഹീറോ മോട്ടോകോർപ്പ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വേദാന്ത, എസ്‌ബിഐ എന്നിവയാണ് സെൻസെക്സ് ഓഹരികളിൽ ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചത്.
2.5 മുതൽ 4.6 ശതമാനം വരെയാണ് ഈ ഓഹരികൾ ഉയർന്നത്. എന്നാൽ ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ടിസിഎസ്, എൽ ആൻഡ് ടി എന്നീ ഓഹരികൾക്ക് ഇന്ന് കനത്ത നഷ്ട്ടം നേരിട്ടു. ഓട്ടോ സ്റ്റോക്കുകളാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചത്.
മെയ് 17 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരുന്നു ഇന്നലെ നിഫ്റ്റിയിൽ നേരിട്ടത്. നിഫ്റ്റി 11,500 ൽ താഴെയായി. ബിഎസ്‌ഇ സെൻസെക്സ് 173.78 പോയിൻറ് കുറഞ്ഞ് 38,557.04 ലും നിഫ്റ്റി 50 57 പോയിൻറ് കുറഞ്ഞ് 11,498.90 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിലെ 30 ഓഹരികളിൽ യെസ് ബാങ്ക്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, പവർ ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ് തുടങ്ങിയ ഓഹരികൾ മാത്രമാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്.
എച്ച്സിഎൽ ടെക്ക്, റിലയൻസ്, ഐടിസി, ഇൻഡസിൻഡ് ബാങ്ക്, എച്ച്‍ഡിഎഫ്സി, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾക്കാണ് ഇന്നലെ നഷ്ട്ടം നേരിട്ടത്.
malayalam.goodreturns.in