ദില്ലി: സര്‍വീസ് കാലയളവിനും വിരമിക്കുമ്പോള്‍ വാങ്ങിയ ശമ്പളത്തിനും ആനുപാതികമായി പെന്‍ഷന്‍ തുക കണക്കാക്കുന്ന പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ഉത്തരമായാണ് പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പഴയതിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ തീര്‍ത്തുപറഞ്ഞത്.

പഴയ പെന്‍ഷന്‍ സമ്പ്രദായത്തിന് പകരം 2004ലാണ് കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി എന്നറിയപ്പെടുന്ന നാഷനല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്) നടപ്പിലാക്കിയത്. ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് രൂപവല്‍ക്കരിക്കുന്ന ഫണ്ട് ഓഹരി വിപണിയിലോ മ്യൂച്വല്‍ ഫണ്ടിലോ മറ്റോ നിക്ഷേപിച്ച് അതില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്ന രീതിയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി പശ്ചിമ ബംഗാള്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു.
എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരേ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇതേത്തുടര്‍ന്ന് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള തിരിച്ചുപോക്കിന്റെ സാധ്യതയെ കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ്. അതിനിടയിലാണ് ഇക്കാര്യത്തില്‍ ഒരു തിരിച്ചുപോക്കിന് അവസരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ശമ്പളത്തിനും സേവനകാലയളവിനും ആനുപാതികമായി നല്‍കുന്ന പെന്‍ഷന്‍ തുക സര്‍ക്കാരിന് വലിയ ബാധ്യത വരുത്തിവയ്ക്കുമെന്നതാണ് ഇതിന് കാരണമായി പറയുന്നു. ഇങ്ങിനെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് മാസാമാസം നല്‍കുന്ന തുകയിലൂടെ കോടികളാണ് സര്‍ക്കാരിന് ചെലവാകുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറുന്നതോടെ ഈ തുക നിര്‍മാണ പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികള്‍ക്കും വേണ്ടി ഉപയോഗിക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ പ്രതിമാസ വിഹിതം നിലവിലെ 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമാക്കി ഉയര്‍ത്താന്‍ ഇക്കഴിഞ്ഞ ബജറ്റില്‍ തീരുമാനിച്ചിരുന്നു. എന്‍പിഎസിലെ നിക്ഷേപ സംവിധാനമായ ടയര്‍-2 അക്കൗണ്ടിനെ സെക്ഷന്‍ 80സി പ്രകാരം ആദായനികുതിയില്‍ നിന്ന് ഇളവ് ചെയ്തും ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു.


Click it and Unblock the Notifications