ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരുകോടി രൂപയിലധികം പിന്‍വലിച്ചാലും ഇനി നികുതി ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രണ്ടു ശതമാനം നികുതിയാണ് ഈടാക്കുക. ഇതുമായി ബന്ധപ്പെട്ട് ബജറ്റ് നിര്‍ദേശത്തില്‍ ഭേദഗതി വരുത്തി 2019ലെ ധനകാര്യ ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു.
ഒരു അക്കൗണ്ടില്‍ നിന്ന് ഒരുകോടിയിലധികം പിന്‍വലിച്ചാല്‍ രണ്ട് ശതമാനം ടിഡിഎസ് നല്‍കണമെന്നായിരുന്നു കേന്ദ്രബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍ദേശിച്ചത്. വലിയ തോതിലുളള ഇടപാടുകള്‍ക്ക് തടയിടാനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമായിരുന്നു ഈ നിര്‍ദേശം ബജറ്റ് മുന്നോട്ടുവച്ചത്. എന്നാല്‍ ഒന്നിലധികം അക്കൗണ്ടുകളുളളവര്‍ ഈ ബജറ്റ് നിര്‍ദേശത്തെ ദുരുപയോഗം ചെയ്തു പണം പിന്‍വലിക്കാന്‍ സാധ്യതയുളളതിനാല്‍ ബജറ്റ് നിര്‍ദേശത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു. അതിനാല്‍ ഇനി മുതല്‍ ഒന്നോ അതിലധികമോ അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടി രൂപയിലധികം പിന്‍വലിച്ചാലും രണ്ടു ശതമാനം നികുതി നല്‍കണം. നികുതിദായകരായ വ്യക്തികള്‍ ഇത്തരത്തില്‍ പണം പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ ഈടാക്കുന്ന ടിഡിഎസ് ആകെ നികുതിയുടെ പിഴയിനത്തില്‍ കണക്കാക്കുന്നതാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി ഇനി അധിക കാലം കാണില്ല; മോദിയുടെ ലക്ഷ്യം ദാരിദ്ര നിർമ്മാർജനം!!
പുതിയ ധനകാര്യ ബില്‍ പ്രകാരം ബാങ്ക്, പോസ്‌റ്റോഫീസ്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴി കഴിഞ്ഞ വര്‍ഷം നടന്ന ഒരു കോടിയിലേറെ വരുന്ന ഇടപാടുകള്‍ക്കും ആദായനികുതിയിനത്തില്‍ രണ്ടു ശതമാനത്തിന് തുല്യമായ തുക നല്‍കേണ്ടി വരും. ഇതിന് പുറമെ 28 ഭേദഗതികള്‍ക്ക് ലോക്‌സഭ അംഗീകാരം നല്‍കുകയും ധനകാര്യ ബില്‍ പാസാക്കുകയുമായിരുന്നു. 2019 സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരും.