മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സ്ഥാനത്തേയ്ക്കുള്ള അപേക്ഷ നൽകിയില്ലെന്ന് റിപ്പോർട്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സ്ഥാനത്തേയ്ക്ക് രഘുറാം രാജനെ പരിഗണിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തു വന്നതിനെ തുടർന്നാണ് രഘുറാം രാജൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാരണം വ്യക്തമാക്കി
അഭിമുഖത്തിൽ അപേക്ഷ നൽകാത്തതിന്റെ കാരണവും രഘുറാം രാജൻ വ്യക്തമാക്കിയിട്ടുണ്ട്. സെൻട്രൽ ബാങ്കിംഗ് സമീപകാലത്ത് കൂടുതൽ രാഷ്ട്രീയപരമായി തീർന്നിട്ടുണ്ടെന്നും അതാണ് താൻ അപേക്ഷിക്കാതിരുന്നതെന്നും രഘുറാം രാജൻ വ്യക്തമാക്കി. ബ്രെക്സിറ്റിനെ തുടർന്നുണ്ടായ രാഷ്ട്രീയ കോലാഹലങ്ങളാണ് യു.എസ് ഫെഡറൽ റിസർവ് മുൻ മേധാവി ജാനെറ്റ് യെലൻ, രഘുറാം രാജൻ എന്നിവരെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സ്ഥാനത്തേയ്ക്ക് അപേക്ഷ നൽകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് വിവരം.
മാർക്ക് കാർണിയുടെ പിൻഗാമി
ജനുവരിയിൽ സ്ഥാനമൊഴിയുന്ന മാർക്ക് കാർണിയുടെ പിൻഗാമിയെയാണ് യുകെ സർക്കാർ ഇപ്പോൾ തേടുന്നത്. ആ രാജ്യത്തിനുള്ളിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കുകയും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുകയും ചെയ്യുന്ന ഒരാളാണ് ഒരു രാജ്യത്തിന് ഏറ്റവും നല്ലതെന്ന് രാജൻ ബിബിസിയോട് പറഞ്ഞു. ഞാൻ ഒരു പുറംനാട്ടുകാരനാണെന്നും ഈ രാജ്യത്തെ രാഷ്ട്രീയത്തെക്കുറിച്ച് തനിക്ക് ആഴമേറിയ അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജന്‍ യുഗം അവസാനിക്കുന്നു
അദ്ധ്യാപക ജീവിതം
ചിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ അദ്ധ്യാപകനായി പ്രവർത്തിക്കുകയാണ് രഘുറാം രാജനിപ്പോൾ. അന്താരാഷ്ട്ര നാണയ നിധിയുടെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനുമായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. നിലവിലെ ജോലിയിൽ ഞാൻ സന്തുഷ്ടനാണെന്നും അതിനാൽ പുതിയ ജോലിയ്ക്ക് അപേക്ഷിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം സ്ഥാനം
ബ്ലൂംബെർഗ് ന്യൂസ് സർവേയിൽ സാമ്പത്തിക വിദഗ്ധരിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ജോലി ലഭിക്കാൻ സാധ്യതയുള്ള രണ്ടാമത്തെ ആളായാണ് രഘുറാം രാജനെ തിരഞ്ഞെടുത്തിരുന്നത്. ഫിനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ ബെയ്‌ലിയ്ക്കായിരുന്നു ഒന്നാം സ്ഥാനം.
malayalam.goodreturns.in