സ്വർണ പണയം വച്ച് കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന കാർഷിക വായ്പ പദ്ധതി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. 2019 ഒക്ടോബർ ഒന്നു മുതൽ സ്വർണപ്പണയത്തിന്മേൽ കൃഷിവായ്പ നൽകേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ സ്വർണം പണയം വച്ച് 4 ശതമാനം പലിശയ്ക്കാണ് വായ്പ ലഭിച്ചിരുന്നത്. 3 ലക്ഷം രൂപ വരെ ഇത്തരത്തിൽ വായ്പ ലഭിച്ചിരുന്നു.
അനർഹരെ ഒഴിവാക്കാൻ
കുറഞ്ഞ പലിശയായതിനാൽ നിരവധി പേർ ഈ പദ്ധതി വഴി വായ്പ എടുത്തിരുന്നു. എന്നാൽ വായ്പ എടുക്കുന്നതിൽ ഭൂരിഭാഗവും അനർഹരാണെന്നും ഇത്തരക്കാരെ ഒഴിവാക്കണമെന്നും സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും കത്തയിച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം.
കിസാൻ ക്രെഡിറ്റ് കാർഡ്
സബ്സിഡിയോടുള്ള കൃഷിവായ്പ കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) ഉള്ളവർക്കു മാത്രം നൽകണം എന്നാണ് പുതിയ നിർദ്ദേശം. ഇതുവഴി അനർഹരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനാകും. എല്ലാ കിസാൻ ക്രെഡിറ്റ് കാർഡുകളും ആധാറുമായി ബന്ധിപ്പിക്കുകയും വേണം. ഇനി സ്വർണപ്പണയ കൃഷിവായ്പ നൽകരുതെന്ന് ബാങ്കുകൾക്ക് നിർദ്ദേശം ലഭിച്ചു കഴിഞ്ഞു. കൃഷിക്കാരാണെന്ന് ഉറപ്പാക്കാനാണ് കിസാൻ ക്രെഡിറ്റ് കാർഡ് വഴി വായ്പ നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്.
നൂലാമാലകളില്ല
നൂലാമാലകളില്ലാതെ എളുപ്പത്തിൽ സാധാരണക്കാർക്ക് ലഭിച്ചിരുന്ന ഒരു വായ്പയായിരുന്നു സ്വർണം പണയം വച്ചുള്ള കാർഷിക വായ്പ. അതുകൊണ്ട് തന്നെ 3 ലക്ഷം രൂപ വരെയുള്ള തുകകൾക്ക് കർഷകരും സാധാരണക്കാരും കൂടുതൽ ആശ്രയിച്ചിരുന്നതും ഈ വായ്പയെയാണ‍്. തിരിച്ചടവ് ഉറപ്പായതിനാൽ ഈ വായ്പ നൽകാൻ ബാങ്കുകൾക്കും താത്പര്യമായിരുന്നു.
കേരളത്തിലെ കർഷകർക്ക് ആശ്വാസം; രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ ഉടൻ എഴുതി തള്ളും
കർഷകർക്ക് പണിയായി
പുതിയ നിർദ്ദേശത്തിലൂടെ സാധാരണക്കാർക്ക് വായ്പ എടുക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടി വരും. കാരണം ഈടില്ലാതെ ഒരു ലക്ഷം രൂപ വരെയാണു കെസിസി വായ്പ അനുവദിക്കുക. ഇതിനു മുകളിൽ വായ്പ വേണമെങ്കിൽ കൃഷിഭൂമി പണയം വയ്ക്കേണ്ടി വരും. സ്വന്തമായി കൃഷി ഭൂമിയില്ലാത്ത കർഷകർ ഇതോടെ ബുദ്ധിമുട്ടിലാകും.
കേരളത്തിലെ ഉപഭോക്താക്കൾ
രാജ്യത്ത് സ്വർണം ഏറ്റവും കൂടുതൽ വാങ്ങുന്നത് കേരളത്തിലുള്ളവരാണെന്നതു പോലെ തന്നെ, ഏറ്റവും കൂടുതൽ സ്വർണ വായ്പ എടുക്കുന്നതും കേരളത്തിൽ ഉള്ളവർ തന്നെയാണ്. നൂലാമാലകളില്ലാതെ എളുപ്പത്തിൽ വായ്പ ലഭിക്കുന്നതിനാലാണ് സ്വർണം പണയം വച്ച് വായ്പ എടുക്കാൻ ആളുകൾ ശ്രമിക്കുന്നത്. സംസ്ഥാനത്തെ ബാങ്കുകൾക്കും കേന്ദ്ര സർക്കാരിന്റെ പുതിയ നിർദ്ദേശം തിരിച്ചടിയാകും.
ലോൺ അടച്ച് തീരും മുമ്പ് കാർ വിൽക്കേണ്ടി വന്നാൽ എന്ത് ചെയ്യും? പുതിയ ഉടമയ്ക്ക് ലോൺ കൈമാറുന്നത് എങ്ങനെ
സബ്സിഡി ഇങ്ങനെ
സ്വകാര്യ ബാങ്കുകളിൽ സബ്സിഡിയില്ലാത്ത സ്വർണപ്പണയ വായ്പയ്ക്ക് 9.45 ശതമാനത്തിനു മുകളിലാണ് പലിശ നിരക്ക്. എന്നാൽ സബ്സിഡിയോട് കൂടിയ ഈ സ്വർണ പണയ വായ്പയ്ക്ക് 9 ശതമാനമാണ് യഥാർഥ പലിശ നിരക്കെങ്കിലും 5% സബ്സിഡിയുണ്ട്. സബ്സിഡിയുടെ 3% കേന്ദ്രവും 2% സംസ്ഥാനവുമാണ് വഹിക്കുന്നത്.
പണയം വയ്ക്കേണ്ട, ഈടും നൽകേണ്ട, 50 ലക്ഷം രൂപ വരെ ലോൺ; സർക്കാരിന്റെ പദ്ധതി ഇങ്ങനെ
malayalam.goodreturns.in