അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് മേൽ പുതിയ താരിഫ് ഏർപ്പെടുത്തിയതോടെ ബെഞ്ച്മാർക്ക് സൂചികകൾ നഷ്ട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 350 പോയിന്റും നിഫ്റ്റിക്ക് 107 പോയിന്റുമാണ് രാവിലെ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ചിനു ശേഷം ആദ്യമായാണ് നിഫ്റ്റി 10,875 പോയിന്റിൽ താഴെ പോകുന്നത്.
ചൈനീസ് ഇറക്കുമതിയിൽ 300 ബില്യൺ ഡോളറിന് 10 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്നാണ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു.എസ് - ചൈന വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചതിനെ തുടർന്ന് വോൾസ്ട്രീറ്റ് വ്യാഴാഴ്ച വീണ്ടും തകർന്നിരുന്നു.
മിക്ക ഏഷ്യൻ വിപണികളിലും താഴ്ന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ജാപ്പനീസ് നിക്കി വ്യാപാരത്തിൽ 2.43 ശതമാനം ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാംഗ് സാങ് 2.40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾക്കാണ് കനത്ത നഷ്ട്ടം നേരിടുന്നത്. എയർടെല്ലിലെ ഓഹരികൾ 4 ശതമാനമാണ് ഉയർന്നിരിക്കുന്നത്. പാദഫല റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും ഭാരതി എയർടെല്ലിലെ ഓഹരികൾ നേട്ടമുണ്ടാക്കുന്നുണ്ട്. ഇൻഫോസിസും ടിസിഎസും വ്യാപാരത്തിൽ ആദ്യം നേട്ടമുണ്ടാക്കിയിരുന്നു.
malayalam.goodreturns.in