ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. കാശ്മീരിലെ പ്രതിസന്ധിയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിക്കുന്നത്. ഏഷ്യന്‍ വിപണിയിലെ തകര്‍ച്ചയും കാശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച ആശങ്കയും ഇന്ത്യന്‍ വിപണിയെ വളരെയേറെ ബാധിച്ചിട്ടുണ്ട്.
കാശ്മീരിൽ പ്രശ്നം രൂക്ഷമായിരിക്കെ ഞായറാഴ്ച രാത്രി ശ്രീനഗറിൽ സെക്ഷൻ 144 സിആർപിസി ചുമത്തുകയും മുൻ മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദ്, സിപിഎം നേതാവ് എം വൈ തരിഗാമ, പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണൺ എന്നിവരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു.
30 ഓഹരികളുള്ള ബിഎസ്‌ഇ സെൻസെക്സിന് 531.94 പോയിൻറ് നഷ്ടപ്പെട്ട് 36,586.28 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 50 ഓഹരികളുള്ള നിഫ്റ്റി 171.05 പോയിൻറ് കുറഞ്ഞ് 10,826.30 ലെത്തി. കഴിഞ്ഞ സെഷനിൽ സെൻസെക്സ് 99.90 പോയിന്റ് ഉയർന്ന് 37,118.22 എന്ന നിലയിലെത്തി. നിഫ്റ്റി 17.35 പോയിന്റ് ഉയർന്ന് 10,997.35 ൽ എത്തി.
പൊതുമേഖല ബാങ്ക്, മെറ്റല്‍, ഓട്ടോ, എനര്‍ജി, എഫ്‌എംസിജി, ഇന്‍ഫ്ര, ഐടി ഓഹരികളെല്ലാം നഷ്ടത്തിലാണ്. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വേദാന്ത, എസ്‌ബിഐ, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, റിലയൻസ്, മാരുതി എന്നിവയാണ് 8.49 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയത്. എന്നാൽ ടിസിഎസ്, ഇൻഫോസിസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി എന്നിവ നേട്ടത്തിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വിനിമയനിരക്കില്‍ ഡോളറിനെതിരെ 70.14 എന്ന നിരക്കിലാണ് ഇന്നത്തെ ഇന്ത്യന്‍ രൂപയുടെ മൂല്യം. 55 പൈസയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ മെയ് 17 ന് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം 70 ന് മുകളിലാകുന്നത്.
malayalam.goodreturns.in