ചെലവുകൾ ചുരുക്കാൻ ഇന്ത്യൻ ഉപഭോക്താക്കൾ പാടുപെടുന്നതിനാൽ, ജൂൺ പാദത്തിൽ അടിവസ്ത്രങ്ങളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞു. പുരുഷന്മാരുടെ അടിവസ്ത്ര സൂചികയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 1970 കളുടെ അവസാനത്തിൽ മുൻ യുഎസ് ഫെഡറൽ റിസർവ് ബോർഡ് ചെയർമാൻ ഗ്രീൻസ്പാൻ ആവിഷ്കരിച്ച സൂചിക അനുസരിച്ച് പുരുഷന്മാരുടെ അടിവസ്ത്ര വിൽപ്പന കുറയുന്നത് സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള അവസ്ഥയെ സൂചിപ്പിക്കുന്നുവെന്നാണ് വിവരം.
ജോക്കിയുടെ വളർച്ച
പ്രധാനപ്പെട്ട നാല് ഇന്നർവെയർ സ്ഥാപനങ്ങളിലെ ത്രൈമാസ പ്രകടനം 10 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ സ്ഥിതിയിലാണ്. പ്രമുഖ അടിവസ്ത്ര നിര്‍മാണ ബ്രാന്‍ഡായ ജോക്കിയുടെ അവസാന പാദത്തിലെ വില്‍പ്പന വളര്‍ച്ച നിരക്ക് രണ്ട് ശതമാനം മാത്രമാണ്. 2008 ലെ വിപുലീകരണത്തിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ വളര്‍ച്ച നിരക്ക് ജോക്കിയുടെ നിര്‍മാതാക്കളായ പേജ് ഇന്‍ഡസ്ട്രീസിന് നേരിടേണ്ടി വരുന്നത്. മറ്റ് അടിവസ്ത്ര നിര്‍മാതാക്കളും വന്‍ തിരിച്ചടിയാണ് നേരിടുന്നത്.
മറ്റ് ബ്രാൻഡുകൾ
ഡോളർ ഇൻഡസ്ട്രീസ്, വിഐപി തുടങ്ങിയ ബ്രാൻഡുകൾ യഥാക്രമം 4 ശതമാനവും 20 ശതമാനവും കുറഞ്ഞു. ലക്സ് ഇൻഡസ്ട്രീസും കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് നേരിട്ട തളര്‍ച്ചയാണ് ഇത്തരത്തിലൊരു ഇടിവിന് പ്രധാന കാരണമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
വണ്ടികൾ വാങ്ങാൻ ആളില്ല; നിർമ്മാണ ശാലകൾ പൂട്ടിക്കെട്ടാൻ ഒരുങ്ങി വാഹന നിർമ്മാതാക്കൾ
അടിവസ്ത്ര വിഭാഗം
27,931 കോടി രൂപയുടെ അടിവസ്ത്ര വിഭാഗം മൊത്തം വസ്ത്ര വിപണിയുടെ 10% വരും. അടുത്ത പത്ത് വര്‍ഷങ്ങളില്‍ 10 ശതമാനം നിരക്കില്‍ അടിവസ്ത്ര നിര്‍മാണ വ്യവസായ വളരുമെന്നാണ് കണക്കാക്കിയിരുന്നത്. അടുത്ത പത്ത് വര്‍ഷത്തിനകം ഇത് 74,258 കോടിയുടെ വ്യവസായമായി മാറുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. ഈ വന്‍ ഇടിവ് മേഖലയുടെ പ്രതീക്ഷിത മുന്നേറ്റത്തിന് പ്രതിസന്ധി സൃഷ്ടിച്ചേക്കും.
പ്രതിസന്ധിയ്ക്ക് കാരണം
രാജ്യത്തെ തൊഴില്‍ ഇല്ലായ്മ നിരക്ക് വളരെ ഉയര്‍ന്നതാണ്. ഗ്രാമീണ മേഖല വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇവയാണ് വസ്ത്ര മേഖലയെയും ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി എഫ്എംസിജി കമ്പനികളുടെ വളർച്ചയും മന്ദഗതിയിലാണ്. രാജ്യത്തെ ഏറ്റവും വലിയ എഫ്‌എംസിജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിനെ ഈ വർഷം ജൂൺ പാദത്തിലെ വളർച്ചയിൽ 7 ശതമാനം കുറവാണുണ്ടായിരിക്കുന്നത്.
malayalam.goodreturns.in