ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഡെബിറ്റ് കാർഡുകളെ ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് തന്നെ ഒഴിവാക്കാൻ ഒരുങ്ങുന്നു. ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐ പ്ലാസ്റ്റിക് ഡെബിറ്റ് കാർഡുകൾ ഒഴിവാക്കാൻ ഒരുങ്ങുന്നത്. ഡെബിറ്റ് കാർഡുകൾ ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവ ഇല്ലാതാക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ഉറപ്പുണ്ടെന്നും ചെയർമാൻ രജനീഷ് കുമാർ തിങ്കളാഴ്ച നടന്ന വാർഷിക യോഗത്തിൽ സംസാരിച്ചു.
ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾ
എസ്ബിഐ ഉപഭോക്താക്കളിൽ നിരവധിയാളുകളാണ് ഡെബിറ്റ് കാർഡുകളെ ആശ്രയിക്കുന്നത്. 90 കോടി ഡെബിറ്റ് കാർഡുകൾ രാജ്യത്തുണ്ടെന്നും എന്നാൽ ക്രെഡിറ്റ് കാർഡുകൾ 3 കോടി മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡെബിറ്റ് കാർഡിന്റെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐ 'യോനോ' പ്ലാറ്റ്ഫോം പോലുള്ള ഡിജിറ്റൽ പരിഹാരങ്ങൾ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോനോ പ്ലാറ്റ്‌ഫോം
യോനോ ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളിൽ നിന്ന് പണം പിൻവലിക്കാം. അല്ലെങ്കിൽ കാർഡ് ഇല്ലാതെ തന്നെ വ്യാപാര സ്ഥാപനത്തിൽ സാധനങ്ങൾ വാങ്ങി പണമടയ്ക്കാവുന്നതാണ്. 68,000 'യോനോ ക്യാഷ് പോയിന്റുകൾ' ബാങ്ക് ഇതിനകം തന്നെ സജ്ജീകരിച്ചിട്ടുണ്ടെന്നും അടുത്ത 18 മാസത്തിനുള്ളിൽ ഇത് 10 ലക്ഷത്തിലധികം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും രജനീഷ് കുമാർ പറഞ്ഞു.
നിങ്ങൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുണ്ടോ? എങ്കിൽ ഇനി രണ്ട് അക്കൗണ്ടിനും കൂടി ഒരു എടിഎം കാർഡ് മതി
ക്രെഡിറ്റ് കാർഡിനും പകരം
യോനോ ആപ്പ് വഴി ചില സാധനങ്ങൾ വാങ്ങുന്നതിനുള്ള ക്രെഡിറ്റും നൽകാൻ കഴിയും. ഇതുവഴി ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം കുറയ്ക്കാനും ബാങ്ക് ശ്രമിക്കുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, നിങ്ങളുടെ പോക്കറ്റിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ പോലുള്ള പ്ലാസ്റ്റിക് കാർഡുകൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ഹാക്ക് ചെയ്യപ്പെടുന്ന വിധം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
വെർച്വൽ കൂപ്പൺ
വെർച്വൽ കൂപ്പണുകളുടെ ഭാവിയെക്കുറിച്ചും രജനീഷ് കുമാർ ചൂണ്ടിക്കാട്ടി. പേയ്‌മെന്റുകൾ ഉറപ്പുവരുത്തുന്നതിനുള്ള വളരെ ചെലവുകുറഞ്ഞ മാർഗ്ഗമാണ് ക്യുആർ കോഡ് എന്നും അദ്ദേഹം പറഞ്ഞു.
malayalam.goodreturns.in