ദില്ലി: പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 8.65 ലക്ഷം കോടിയില്‍ നിന്നും 7.90 ലക്ഷം കോടി രൂപയായി ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞു, ദില്ലിയില്‍ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. നിഷ്‌ക്രിയാസ്തി കുറ്ക്കുന്നതിന്റെ ഭാഗമായി വായ്പാ തിരിച്ചുപിടിക്കല്‍ നടപടികളും ബാങ്കുകള്‍ ശക്തപ്പെടുത്തിയിരിക്കുകയാണ്. 2018 -ല്‍ 77,000 കോടി രൂപയാണ് തിരിച്ചുപിടിച്ചതെങ്കില്‍ ഈ വര്‍ഷമിതുവരെ 1,71,676 കോടി രൂപ പൊതുമേഖലാ ബാങ്കുകള്‍ തിരിച്ചുപിടിച്ചെന്ന് മന്ത്രി വ്യക്തമാക്കി.
250 കോടിയ്ക്ക് മുകളിലുള്ള വായ്പാ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. വന്‍കിട ബാങ്ക് തട്ടിപ്പുകള്‍ പ്രതിരോധിക്കാന്‍ ഈ നടപടി സഹായിക്കും. ഒപ്പം 'നിരവ് മോദി സംഭവങ്ങള്‍' ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാന ബാങ്കിങ് സംവിധാനവുമായി SWIFT സന്ദേശങ്ങള്‍ ബന്ധപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതേസമയം, പൊതുമേഖലാ ബാങ്കുകളെടുക്കുന്ന വാണിജ്യപരമായ തീരുമാനങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തില്ലെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകളുടെ ലയനമാണ് ഇന്നു ധനമന്ത്രി പ്രഖ്യാപിച്ച മറ്റൊരു നിര്‍ണായക തീരുമാനം. പത്തു പൊതുമേഖലാ ബാങ്കുകള്‍ നാലു ബാങ്കുകളായി ലയിക്കുമെന്ന് മന്ത്രി അറിയിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്കും തമ്മിലാണ് ആദ്യ ലയനം. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായി പുതിയ സംരഭം അറിയപ്പെടും.

സിന്‍ഡിക്കേറ്റ് ബാങ്കും കാനറ ബാങ്കും തമ്മിലാണ് രണ്ടാമത്തെ ലയനം. രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പൊതുമേഖലാ ബാങ്കാവുമിത്. മൂന്നാമത്തെ ലയനം ആന്ധ്രാ ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും തമ്മിലാണ്. രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ പൊതുമേഖലാ ബാങ്കായി ഈ സംരഭം അറയിപ്പെടും. ബാങ്കുകളുടെ ലയനം ജീവനക്കാരെ ബാധിക്കില്ലെന്ന് ധനമന്ത്രാലയം ഉറപ്പുനല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications