രാവിലെ മുതൽ സമ്മർദ്ദത്തിലായിരുന്ന ഇന്ത്യൻ ഓഹരി സൂചികകളിൽ ക്ലോസിംഗ് സമയത്തും സമ്മർദ്ദം നിലനിന്നു. അവസാന മണിക്കൂർ വിൽപ്പന ബെഞ്ച്മാർക്ക് സൂചികകളെ ഇന്നത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിച്ചു. നിഫ്റ്റി 10,800 ലെവലിനു താഴെയാണ് ഇന്ന് ക്ലോസ് ചെയ്തത്. സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബാങ്ക് ലയനമാണ് ഇന്നത്തെ വിപണിയിലെ നഷ്ട്ടത്തിന് പ്രധാന കാരണം. പിഎസ്‍യു ബാങ്ക്, മെറ്റൽ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ട്ടം രേഖപ്പെടുത്തിയത്.
സെൻസെക്സ് 769.88 പോയിൻറ് അഥവാ 2.06 ശതമാനം ഇടിഞ്ഞ് 36,562.91 ൽ എത്തി. നിഫ്റ്റി 225.40 പോയിൻറ് അഥവാ 2.04 ശതമാനം ഇടിഞ്ഞ് 10,797.90ലുമാണ് ക്ലോസ് ചെയ്തത്. 805 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1596 ഓഹരികൾ ഇടിവ് രേഖപ്പെടുത്ത. 173 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
അൾട്രാടെക് സിമൻറ്, ടൈറ്റൻ കമ്പനി, ഐസിഐസിഐ ബാങ്ക്, ഐഒസി, ടാറ്റ സ്റ്റീൽ എന്നീ ഓഹരികൾക്കാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ടെക് മഹീന്ദ്ര, ബിപിസിഎൽ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എച്ച്സിഎൽ ടെക്നോളജീസ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്.
പിഎസ്‌യു ബാങ്ക്, മെറ്റൽ, എനർജി, ഇൻഫ്ര, ഫാർമ, എഫ്എംസിജി, ഓട്ടോ, ഐടി എന്നിങ്ങനെ എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം നടത്തിയത്. രൂപയുടെ വിനിമയ നിരക്ക് 2019 ലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വരും ആഴ്ചകളിൽ ഡോളറിന് 71 മുതൽ 73.25 വരെ നിരക്കുകൾ വ്യത്യാസപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
malayalam.goodreturns.in