ദില്ലി: കയറ്റുമതി, ഭവനനിര്‍മ്മാണ മേഖലകളിലെ പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യമന്ത്രി. രാജ്യത്ത് പൂര്‍ത്തിയാക്കാത്ത ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായി പതിനായിരം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം കേന്ദ്രം നല്‍കും. ഇതേസമയം നിഷ്ക്രിയാസ്തി, ബാങ്ക് നടപടികൾ നേരിടുന്ന ഭവന പദ്ധതികൾക്ക് പിന്തുണ ലഭിക്കില്ല. ഇന്ത്യന്‍ സമ്പദ്ഘടന മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യത്തിലാണ് ഉത്തേജന പരിപാടികള്‍ ആവിഷ്‌കരിച്ച് സര്‍ക്കാര്‍ തുടരെ രംഗത്തെത്തുന്നത്.
വ്യവസായിക ഉത്പാദനം ഉണര്‍ന്നു തുടങ്ങിയെന്ന് ദില്ലിയില്‍ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്. നാലു ശതമാനത്തില്‍ പണപ്പെരുപ്പ് നിരക്ക് നിര്‍ത്താനായെന്ന് മന്ത്രി സൂചിപ്പിച്ചു. മുന്‍പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ ഗ്യാരണ്ടി പദ്ധതികള്‍ ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങളുടെ നില മെച്ചപ്പെടുത്തി. ആര്‍ബിഐ റീപ്പോ നിരക്കിളവ് ജനങ്ങളിലേക്ക് ബാങ്കുകള്‍ എത്തിക്കാന്‍ തുടങ്ങിയെന്നും ധനമന്ത്രി ഇന്നു പറഞ്ഞു.
ധനമന്ത്രിയുടെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ചുവടെ:
- ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കും
- കയറ്റുമതി കാര്യക്ഷമമാക്കും
- ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് കൂടുതല്‍ ഉന്നല്‍ നല്‍കും
- നികുതി നല്‍കുന്നതിലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കും
- ചെറിയ നികുതി ലംഘനങ്ങള്‍ക്ക് ശിക്ഷാനടപടികള്‍ ഒഴിവാക്കും
- കയറ്റുമതി നികുതിയ്ക്കായി ജനുവരി മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും
- കയറ്റുമതി മേഖലയിലെ വായ്പകള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കും
- 2020 മാര്‍ച്ചില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തും