ഇന്ത്യൻ സൂചികകൾ ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 261.68 പോയിൻറ് ഇടിഞ്ഞ് 37,123.31 ലും നിഫ്റ്റി 72.40 പോയിൻറ് കുറഞ്ഞ് 11,003.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1360 ഓഹരികൾ മുന്നേറ്റം കൈവരിച്ചപ്പോൾ, 1137 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 169 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
സൗദി അറേബ്യയിലെ ആരാംകോയിൽ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര ഇന്ധനവില ഉയര്‍ന്നതും ഇന്ത്യന്‍ ഓഹരി വിപണിയിലെ സമ്മര്‍ദ്ദത്തിന് കാരണമായി. ബിപിസിഎൽ, എം ആൻഡ് എം, എസ്‌ബിഐ, യുപിഎൽ, യെസ് ബാങ്ക് എന്നിവയ്ക്കാണ് ഇന്ന് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടത്. ടൈറ്റൻ കമ്പനി, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, നെസ്‌ലെ ഇന്ത്യ എന്നിവ നേട്ടം കൈവരിച്ചു.
ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക്, ഓട്ടോ, എനർജി, ഇൻഫ്ര എന്നീ മേഖലകളിലുള്ള ഓഹരികളിലാണ് ഇന്ന് ഏറ്റവും കൂടുതൽ വിൽപ്പന പ്രകടമായത്. എഫ്എംസിജി, ഫാർമ ഓഹരികളിൽ കൂടുതൽ വാങ്ങലുകൾ നടന്നു. സ്‌മോൾകാപ്പ് സൂചിക 0.5 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ മിഡ്‌ക്യാപ്പ് താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണികളിൽ നിന്നുള്ള സൂചനകൾ കാരണം നിഫ്റ്റി ഇന്ന് വ്യാപാരം ആരംഭിച്ചത് തന്നെ നഷ്ട്ടത്തിലായിരുന്നു. എന്നാൽ ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി 11,084 എന്ന ഉയർന്ന നിലയിലും എത്തി. സെന്‍സെക്‌സ് 176 പോയന്റ് നഷ്ടത്തില്‍ 37,208ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 11,015ലുമാണ് രാവിലെ വ്യാപാരം തുടങ്ങിയത്. അസംസ്‌കൃത എണ്ണവില കുത്തനെ ഉയര്‍ന്നതാണ് വിപണിയെ പിടിച്ചുലച്ചത്.
malayalam.goodreturns.in