ഓഹരി വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും വിൽപ്പന സമ്മർദ്ദം നേരിട്ടു. കഴിഞ്ഞ ആഴ്ചയിലെ എല്ലാ നേട്ടങ്ങളും തകർത്താണ് രണ്ട് ദിവസങ്ങളിലായി വിപണിയിൽ നഷ്ടം നേരിടുന്നത്. ആറ് ട്രേഡിംഗ് സെഷനുകൾക്ക് ശേഷം നിഫ്റ്റി 10,850ന് താഴേയ്ക്ക് പതിച്ചു. നിഫ്റ്റിയിൽ ബാങ്ക്, ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, ഐടി, മെറ്റൽ, ഫാർമ മേഖലകളിലെ ഓഹരികൾ 1 മുതൽ 2 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾകാപ്പ് സൂചികകളും ഒരു ശതമാനം വീതം നഷ്ടത്തിലായിരുന്നു.
സെൻസെക്സ് 642.22 പോയിൻറ് ഇടിഞ്ഞ് 36,481.09 ലും നിഫ്റ്റി 185.90 പോയിൻറ് കുറഞ്ഞ് 10,817.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 858 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1641 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 143 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഹീറോ മോട്ടോകോർപ്പ്, ടാറ്റാ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, മാരുതി സുസുക്കി എന്നിവയ്ക്കാണ് ഇന്ന് നിഫ്റ്റിയിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത്. ഗെയിൽ, എച്ച് യു എൽ, ടൈറ്റൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, ഡോ. റെഡ്ഡീസ് ലാബ്സ് എന്നിവ മികച്ച നേട്ടം കൈവരിച്ചു.

സെപ്റ്റംബർ 14 ന് ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം സംസ്കരണ പ്ലാന്റായ സൗദി അരാംകോയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണമാണ് ഓഹരി വിപണിയിലെ ഇടിവിന് പ്രധാന കാരണം. രണ്ട് പ്ലാന്റുകൾക്ക് നേരെയുള്ള ആക്രമണത്തിന്റെ ഫലമായി പ്രതിദിനം 5.7 ദശലക്ഷം ബാരൽ എണ്ണ ഉത്പാദനത്തിലാണ് കുറവുണ്ടായിയിരിക്കുന്നത്. ഇത് ആഗോള അസംസ്കൃത വിതരണത്തിന്റെ 5 ശതമാനമാണ്, അല്ലെങ്കിൽ രാജ്യത്തിന്റെ എണ്ണ ഉൽപാദനത്തിന്റെ 50 ശതമാനം വരും.
ഡ്രോൺ ആക്രമണം ലോകത്തെ എണ്ണ ഉൽപാദനത്തിന്റെ 5 ശതമാനത്തെ ബാധിച്ചു. തൽഫലമായി, ക്രൂഡ് ഓയിൽ വില ഒരു ദിവസം മാത്രം 20 ശതമാനം ഉയർന്ന് തിങ്കളാഴ്ച ബാരലിന് 72 ഡോളറിലെത്തി. ആഴ്ചയുടെ തുടക്കം മുതൽ ഇന്ത്യൻ രൂപയുടെ മൂല്യവും കുത്തനെ ഇടിയുകയാണ്. തുടർച്ചയായ രണ്ട് സെഷനുകളിൽ 96 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 72 രൂപയിലേക്കാണ് എത്തിയിരിക്കുന്നത്.
malayalam.goodreturns.in


Click it and Unblock the Notifications