ഓഹരി വിപണി വീണ്ടും വിൽപ്പന സമ്മർദത്തിന് വഴങ്ങി. നിഫ്റ്റി 10,800ന് താഴെ വരെ എത്തിയെങ്കിലും അവസാന മണിക്കൂറിലെ ചെറിയ വീണ്ടെടുക്കൽ നിഫ്റ്റിയെ 10,700 ലെവലിനു മുകളിൽ എത്തിച്ചു. സെൻസെക്സ് 470.41 പോയിൻറ് ഇടിഞ്ഞ് 36,093.47 ലും നിഫ്റ്റി 135.90 പോയിൻറ് കുറഞ്ഞ് 10,704.80 ലുമാണ് ക്ലോസ് ചെയ്തത്. 720 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1763 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 118 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ബാങ്കിംഗ് & ഫിനാൻഷ്യൽസ്, മെറ്റൽ, ടെക്നോളജി, ഫാർമ സ്റ്റോക്കുകളാണ് ഇന്ന് ബെഞ്ച്മാർക്ക് സൂചികകളെ താഴ്ത്തിയത്. ഓട്ടോ, എനർജി, ഐടി, ഇൻഫ്ര എന്നിവയും നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾകാപ്പ് സൂചികകൾ ഇന്ന് 1.4 ശതമാനം വീതം ഇടിഞ്ഞു. യെസ് ബാങ്ക്, സീ എന്റർടൈൻമെന്റ്, ടാറ്റാ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്കാണ് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടത്. ടാറ്റ മോട്ടോഴ്‌സ്, യുപിഎൽ, ഭാരതി എയർടെൽ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് നേട്ടം കൈവരിച്ച ഓഹരികൾ.
പ്രതീക്ഷിച്ചതുപോലെ തന്നെ, സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ യുഎസ് ഫെഡറൽ റിസർവ് വായ്പ പലിശ നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ചു. 2008 ന് ശേഷമുള്ള രണ്ടാമത്തെ വെട്ടിക്കുയ്ക്കലാണ് ഇത്. ആഭ്യന്തര വിപണിയിലെ ഇടിവിന് ഫെഡറൽ റിസർവ് വായ്പ പലിശ നിരക്കും കാരണമായി.
ഇ-സിഗരറ്റിന്റെ നിരോധനത്തിന് അംഗീകാരം നൽകിയതിനു പുറമേ, ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പ്രധാന പ്രഖ്യാപനങ്ങളൊന്നും നടത്താത്തതും ഇന്ന് വിപണിയ്ക്ക് ദോഷകരമായി. സെപ്റ്റംബർ 20 ന് നടക്കാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിനായി വിപണി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
malayalam.goodreturns.in