ഉത്സവ സീസണിന് മുന്നോടിയായി രാജ്യത്തുടനീളം വായ്പ വിതരണം വർദ്ധിപ്പിക്കുന്നതിന്, ഷെഡ്യൂൾ, വാണിജ്യ ബാങ്കുകൾക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ്റെ നിർദ്ദേശം. 400 ജില്ലകളിലെ പുതിയ ഉപഭോക്താക്കളിലേക്ക് വായ്പ എത്തിക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി ഒക്ടോബർ 15 സമയവും നൽകി. വാണിജ്യ ബാങ്കുകളുടെ മേധാവികളെ സന്ദർശിച്ചതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് സീതാരാമൻ ഇക്കാര്യം പറഞ്ഞത്.
ആദ്യ ഘട്ട വായ്പാ വിതരണം 200 ജില്ലകളിൽ സെപ്റ്റംബർ 29 വരെ നടപ്പിലാക്കും. റീട്ടെയിൽ ഉപഭോക്താക്കൾ, കൃഷിക്കാർ, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) എന്നിവയ്ക്കാണ് വായ്പ വിതരണം ചെയ്യുന്നത്. അടുത്ത ഘട്ടത്തിൽ അടുത്ത 200 ജില്ലകളിൽ ഒക്ടോബർ 10 മുതൽ 15 വരെ വായ്പാ വിതരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ എത്ര ഉപഭോക്താക്കളാണ് ഒറ്റത്തവണ വായ്പകൾ തീർപ്പാക്കിയത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബര്‍ 1 മുതല്‍ എസ്ബിഐയ്ക്ക് പുതിയ റിപ്പോ-ലിങ്ക്ഡ് ഹോം ലോണ്‍ നിരക്ക്, വിശദാംശങ്ങള്‍ ഇങ്ങനെ
ആർബിഐയുടെ നിലവിലെ നിർദ്ദേശമനുസരിച്ച് 2020 മാർച്ച് 31 വരെ എംഎസ്‌എംഇകളുടെ മുടക്കം വരുത്തിയ വായ്‍പകള്‍ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്നും താൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സീതാരാമൻ പറഞ്ഞു. ആവശ്യമെങ്കില്‍ കടത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അവര്‍ക്ക് അധിക വായ്‍പ നല്‍കണമെന്നും ധനമന്ത്രി പറഞ്ഞു.
കർഷകർക്കും എംഎസ്എംഇകൾക്കും സർക്കാരിൽ നിന്ന് പ്രത്യേക ഇളവുകൾ വിതരണം ചെയ്യണമെന്ന് ബാങ്കുകൾ അഭ്യർത്ഥിച്ചു. അഭ്യർത്ഥന ധനമന്ത്രാലയം പരിഗണിക്കുമെന്നും സീതാരാമൻ പറഞ്ഞു. സമ്പദ് വ്യവസ്ഥ അപ്രതീക്ഷിതമായ നേരിട്ട തിരിച്ചടിയെ മറികടക്കാനുള്ള ഉത്തേജന പദ്ധതികളുടെ ഭാഗമായാണ് ബാങ്ക് മേധാവികളുമായി ധനമന്ത്രി ചർച്ചകൾ നടത്തിയതും അതിനെ തുടർന്ന് നിര്‍മ്മല സീതാരാമന്‍ വാര്‍ത്താ സമ്മേളനം വിളിച്ചതും.
malayalam.goodreturns.in