ആഭ്യന്തര, പുതിയ പ്രാദേശിക നിർമാണ കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതിനെ തുടർന്ന് ബിഎസ്ഇ സെൻസെക്സും എൻഎസ്‌ഇ നിഫ്റ്റിയും ഇന്ന് രണ്ട് ശതമാനത്തിന് മുകളിൽ ഉയർന്നു. കോർപ്പറേറ്റ് നികുതി സർചാർജുകളും സെസും ഉൾപ്പെടെ 25.17 ശതമാനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കാനുള്ള ഓർഡിനൻസ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും നിർമ്മല സീതാരമാൻ പറഞ്ഞു.
രാവിലെ 11:18 ഓടെ സെൻസെക്സ് 1241.01 പോയിൻറ് അഥവാ 3.44 ശതമാനം ഉയർന്ന് 37334.48 എന്ന നിലയിലെത്തി. പിന്നീട് സെൻസെക്സ് 1700 പോയിന്റിന് മുകളിൽ വരെ ഉയർന്നു. 50 ഓഹരികളുള്ള എൻഎസ്‌ഇ സൂചിക 352.65 പോയിൻറ് അഥവാ 3.29 ശതമാനം ഉയർന്ന് 11057.45 എന്ന നിലയിലെത്തി. ടാറ്റാ സ്റ്റീൽ, മാരുതി സുസുക്കി, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, ആർഐഎൽ തുടങ്ങിയ ഓഹരികളാണ് സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

ബൈബാക്ക് നികുതിയിൽ ധനമന്ത്രി ഇളവ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഐടി കമ്പനികളുടെ ഓഹരികൾ വ്യാപാരത്തിൽ ഉയർന്നു. 2019 ജൂലൈ 5 ന് മുമ്പായി ഓഹരികൾ തിരിച്ചുവാങ്ങുന്നതിന് പരസ്യ പ്രഖ്യാപനം നടത്തിയ ലിസ്റ്റുചെയ്ത കമ്പനികൾക്ക് ഇളവ് നൽകുന്നതായാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഓഹരികൾ തിരിച്ചുവാങ്ങുന്നതിന് നികുതി ഈടാക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.
ബിഎസ്‌ഇയിലെ മേഖലാ സൂചികകളിൽ ഓട്ടോ സൂചിക ഏറ്റവും കൂടുതൽ 3.69 ശതമാനം ഉയർന്നു. ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ്, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 1.50 ശതമാനത്തിനും 3.70 ശതമാനത്തിനും ഇടയിൽ നേട്ടം കൈവരിച്ചു. അതേസമയം, കോർപ്പറേറ്റ് നികുതി നിരക്ക് സർക്കാർ നിർദ്ദേശിച്ചതിന് പിന്നാലെ യുഎസ് ഡോളറിന് എതിരെ രൂപയുടെ മൂല്യം 70.91ൽ എത്തി.
malayalam.goodreturns.in


Click it and Unblock the Notifications