കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിന് പിന്നാലെ ബെഞ്ച്മാർക്ക് സൂചികകൾ രണ്ടാം ദിവസവും മികച്ച നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 1,075.41 പോയിൻറ് ഉയർന്ന് 39090.03 ലും നിഫ്റ്റി 329.20 പോയിൻറ് ഉയർന്ന് 11,603.40 ലുമാണ് ക്ലോസ് ചെയ്തത്. 1604 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ 971 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 182 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ബിപിസിഎൽ, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ്, ഐഒസി, എൽ ആൻഡ് ടി എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ സീ എന്റർടൈൻമെന്റ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ്, ഡോ. റെഡ്ഡീസ് ലാബ്സ് എന്നിവ നഷ്ടം രേഖപ്പെടുത്തി. ഐടി, ഫാർമ എന്നിവ ഒഴികെയുള്ള മറ്റെല്ലാ സൂചികകളും മികച്ച പ്രകടനം കാഴ്ച്ച വച്ചു. എഫ്എംസിജി, ബാങ്ക്, ഇൻഫ്ര, ഓട്ടോ, മെറ്റൽ, എനർജി എന്നിവയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ച മേഖല സൂചികകൾ.
ഇന്ത്യൻ രൂപ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് ഇന്ന് കരകയറി. ഡോളറിന് എതിരെ 70.91 എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച അവസാനിച്ച 70.94 ൽ നിന്ന് 10 പൈസ കുറഞ്ഞ് ഡോളറിന് 71.04 എന്ന നിലയിലാണ് ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചത്. സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ ഓഹരികൾ ഇന്ന് ബിഎസ്‌ഇയിൽ 7.51 ശതമാനം ഇടിഞ്ഞ് 278.50 രൂപയിൽ ക്ലോസ് ചെയ്തു.
കോർപ്പറേറ്റ് നികുതി കുറയ്ക്കുന്നതിനുള്ള തീരുമാനം ഇന്ത്യയുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും കോർപ്പറേറ്റ് നികുതി നിരക്ക് കുത്തനെ വെട്ടിക്കുറച്ചതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുക എന്നതാണെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കി.
malayalam.goodreturns