ബെഞ്ച്മാർക്ക് സൂചികകൾ ഇന്നും കുതിപ്പു തുടരുന്നു. സെൻസെക്സ് 1164 പോയിന്റ് ഉയർന്ന് 39,179 പോയിന്റിലും നിഫ്റ്റി 339 പോയിൻറ് നേട്ടത്തിൽ 11,613 പോയിന്റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാവിലെ മുതൽ നേട്ടത്തിലായിരുന്ന വിപണിയിൽ 1356 ഓഹരികൾ മുന്നേറിയപ്പോൾ, 541 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 114 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
രൂപയുടെ വിനിമയ നിരക്ക് ഇന്ന് ഡോളറിന് എതിരെ 70.94 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏഷ്യൻ പെയിന്റ്സ്, ഐടിസി, ലാർസൻ, ബ്രിട്ടാനിയ, ബിപിസിഎൽ എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ. ഡോ. റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്സ്, എം ആൻഡ് എം എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്നത്.

ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി കെയർ ഡി ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്ന് റിലയൻസ് ക്യാപിറ്റലിന്റെ ഓഹരി വില എട്ട് ശതമാനത്തിലധികം ഇടിഞ്ഞു. എന്നാൽ ഇന്ന് ശക്തി ഷുഗറിന്റെ ഓഹരി വില 10 ശതമാനം ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ നികുതി നിരക്ക് കുറച്ചതിലൂടെ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്ന 20 ഓഹരികളിൽ ബാറ്റ, എച്ച്ഡിഎഫ്സി ബാങ്ക്, എൽ ആൻഡ് ടി തുടങ്ങിയ കമ്പനികളും ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 10 വർഷത്തിനിടയിലെ ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ ഒറ്റ ദിവസ നേട്ടത്തിനാണ് വെള്ളിയാഴ്ച്ച മുംബൈ ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. കോർപ്പറേറ്റ് നികുതി നിരക്ക് 34 ശതമാനത്തിൽ നിന്ന് 25.17 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഓഹരി വിപണി കുതിച്ചുയർന്നത്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലുള്ള സർക്കാരിന്റെ ഉത്തേജന പദ്ധതികളുടെ ഭാഗമാണ് കോർപ്പറേറ്റ് നികുതി പരിഷ്കരണം.
malayalam.goodreturns.in


Click it and Unblock the Notifications