ഓഹരി വിപണിയിൽ തുടർച്ചയായ മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് ഇടിവ്. ബിഎസ്‌ഇ സെൻസെക്സ് മൂന്ന് ദിവസത്തെ വിജയത്തിന് ശേഷം ഇന്ന് 1.2 ശതമാനം താഴ്ന്നു. നിഫ്റ്റി 11,450 ലെവലിനു താഴെയായി. സെൻസെക്സ് 503.62 പോയിൻറ് ഇടിഞ്ഞ് 38593.52 ലും നിഫ്റ്റി 148.00 പോയിൻറ് കുറഞ്ഞ് 11,440.20 ലുമാണ് ക്ലോസ് ചെയ്തത്. 761 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ, 1733 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 124 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
എസ്‌ബിഐ, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, എം ആൻഡ് എം, ഐഷർ മോട്ടോഴ്‌സ് എന്നിവയ്ക്കാണ് ഇന്ന് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടത്. പവർ ഗ്രിഡ്, ടിസിഎസ്, എൻടിപിസി, ഐഒസി, ബിപിസിഎൽ എന്നിവ മികച്ച നേട്ടം കൈവരിച്ചു. ഊർജ്ജം, ഐടി എന്നിവ ഒഴികെയുള്ള മറ്റെല്ലാ സൂചികകളും ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കുകൾ, ഓട്ടോ, മെറ്റൽ, ഫാർമ, ഇൻഫ്ര, എഫ്എംസിജി എന്നിവയുടെ ഓഹരികൾ നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്‌ഇ മിഡ്‌ക്യാപ്പും സ്‌മോൾക്യാപ്പും 1.5 ശതമാനം വീതം കുറഞ്ഞു.
രൂപയുടെ മൂല്യത്തിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഡോളറിന് എതിരെ രൂപയുടെ മൂല്യം 71.10 എന്ന നിലയിലെത്തി. കഴിഞ്ഞയാഴ്ച സർക്കാർ കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചതിനെത്തുടർന്നാണ് വിപണിയിൽ വൻ നേട്ടമുണ്ടായത്.
കോർപ്പറേറ്റ് നികുതികൾ കുറയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനം ഇന്ത്യയുടെ സാമ്പത്തി വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള പ്രധാന നടപടിയാണെന്നും കോർപ്പറേറ്റ് നികുതി നിരക്ക് കുത്തനെ വെട്ടിക്കുറച്ചതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുക എന്നതാണെന്നും കോട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി സിഐഒ (ഇക്വിറ്റി) ഹർഷ ഉപാധ്യായ പറഞ്ഞു.
malayalam.goodreturns.in