1990 മുതൽ ഇന്ത്യ ദാരിദ്ര്യ നിരക്ക് പകുതിയായി കുറയ്ക്കുകയും കഴിഞ്ഞ 15 വർഷത്തിനിടെ മികച്ച വളർച്ചാ നിരക്ക് കൈവരിക്കുകയും ചെയ്തതായി ലോക ബാങ്ക് അറിയിച്ചു. കടുത്ത ദാരിദ്ര്യം ഇല്ലാതാക്കുന്നതുൾപ്പെടെയുള്ള ആഗോള വികസന ശ്രമങ്ങളുടെ കാര്യത്തിൽ ഇന്ത്യ മുൻനിരയിലാണെന്നും ലോക ബാങ്ക് പറഞ്ഞു.
കഴിഞ്ഞ 15 വർഷത്തിനിടയിൽ രാജ്യം വാർഷിക വളർച്ച ഏഴ് ശതമാനത്തിലധികം നേടിയെന്നും 1990 കൾക്കുശേഷം ദാരിദ്ര്യനിരക്ക് പകുതിയായി കുറച്ചിട്ടുണ്ടെന്നും മിക്ക മനുഷ്യവികസന ഫലങ്ങളിലും ശക്തമായ പുരോഗതി കൈവരിച്ചതായും ലോക ബാങ്ക് അറിയിച്ചു. ഇന്ത്യയുടെ വളർച്ച തുടരുമെന്നും അടുത്ത 10 വർഷങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിൽ ദാരിദ്ര്യ നിർമാർജനം സാധ്യമാണെന്നും ലോക ബാങ്ക് ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്തിന്റെ വികസന പാത ഗണ്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ലോക ബാങ്ക് പറഞ്ഞു.
ഇന്ത്യ ദരിദ്രരുടെ എണ്ണം പകുതിയായി കുറച്ചുവെന്ന് ലോക ബാങ്ക്
ഇന്ത്യ വളർച്ച നിലനിർത്തുന്നതിനനുസരിച്ച് കൂടുതൽ വിഭവ ശേഷി കൈവരിക്കേണ്ടതുണ്ടെന്നും ലോക ബാങ്ക് പറഞ്ഞു. ഗ്രാമീണ മേഖലയിലെ കാർഷിക ഉൽപാദനക്ഷമത വർദ്ധിക്കുന്നതിലൂടെയും നഗരപ്രദേശങ്ങളിൽ ഭൂമി കൂടുതൽ ഉൽപാദനപരമായി ഉപയോഗിച്ചും ഇത് കൈവരിക്കാനാകുമെന്നും ലോക ബാങ്ക് വ്യക്തമാക്കി. ഇന്ത്യയിലെ ജല ഉപയോഗത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നതിന് ജലത്തിന്റെ വിഹിതത്തിലും മൂല്യത്തിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും ലോകബാങ്ക് പറഞ്ഞു.
ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം ആവശ്യമാണ്, ജിഡിപിയുടെ 8.8 ശതമാനം അല്ലെങ്കിൽ 2030 വരെ പ്രതിവർഷം 343 ബില്യൺ യുഎസ് ഡോളർ ഇതിനായി ആവശ്യമാണ്.