ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 334.54 പോയിൻറ് അഥവാ 0.85 ശതമാനം ഇടിഞ്ഞ് 38963.84 ൽ എത്തി. നിഫ്റ്റി 73.50 പോയിന്റ് കുറഞ്ഞ് 11588.40ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 1239 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1298 ഓഹരികൾ ഇടിഞ്ഞു. 190 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഐസിഐസിഐ ബാങ്കാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 3 ശതമാനം വർദ്ധനവാണ് ഐസിഐസിഐ ബാങ്ക് ഓഹരികൾ കാഴ്ച്ച വച്ചത്. ഇൻഫോസിസിന്റെ ഓഹരി വില ഇന്ന് 16 ശതമാനം കുറഞ്ഞു. ഐസിഐസിഐ ബാങ്കിന് പിന്നാലെ കോൾ ഇന്ത്യ, എച്ചയുഎൽ, സൺ ഫാർമ, ബജാജ് ഓട്ടോ എന്നിവയാണ് മികച്ച പ്രകടനം കാഴ്ച്ച വച്ച സെൻസെക്സിലെ ഓഹരികൾ.
സെൻസെക്സിൽ നിന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്സ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്ക്, ബജാജ് ഫൈനാൻസ് എന്നിവയ്ക്കാണ്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഓഹരികൾ ഇന്ന് ബിഎസ്‌ഇയിൽ 18 ശതമാനം ഉയർന്നു. കമ്പനിയുടെ ശക്തമായ ജൂലൈ-സെപ്റ്റംബർ പാദ അറ്റാദായ വർദ്ധനവാണ് ഇതിന് കാരണം. കമ്പനിയുടെ അറ്റാദായം 4 മടങ്ങ് ഉയർന്ന് 114.6 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വെറും 27 കോടി രൂപയായിരുന്നു അറ്റാദായം.
സെപ്റ്റംബർ പാദത്തിൽ പ്രൊമോട്ടർ ഓഹരി ഇടിഞ്ഞതിനെ തുടർന്ന് ഡിഷ് ടിവിയുെട ഓഹരി വില 5% കുറഞ്ഞു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്രാനൂൾസ് ഇന്ത്യയുടെ ഓഹരികൾ ഇന്ന് 14 ശതമാനം വർദ്ധിച്ചു. 96 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി ഈ പാദത്തിൽ നേടിയത്. 60.3 കോടി രൂപയിൽ നിന്ന് 96 കോടി രൂപയായാണ് അറ്റാദായം വർദ്ധിച്ചത്. ഇതാണ് ഗ്രാനൂൾസ് ഇന്ത്യയുടെ ഓഹരി മൂല്യം ഉയരാൻ കാരണം.
malayalam.goodreturns.in