മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നാണല്ലോ പൊതുതത്വം. എന്നാല്‍ കഴിഞ്ഞ ഒന്നരമാസത്തിനിടെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി ഓഹരികളിലുണ്ടായ കുതിപ്പില്‍ അമ്പരന്നിരിക്കുകയാണ് റീട്ടെയില്‍ നിക്ഷേപകര്‍. കഴിഞ്ഞ 2 വര്‍ഷത്തിനിടെ ഓഹരി വിപണിയിലുണ്ടായ അഭൂതപൂര്‍വമായ കുതിപ്പില്‍ ഒരുവിധം കമ്പനികളെല്ലാം പുതിയ ഉയരത്തിലേക്ക് കുതിച്ചപ്പോളും 200-240 രൂപ നിലവാരത്തിനുള്ളില്‍ മാത്രം ഒതുങ്ങി നിന്ന ഓഹരി, കഴിഞ്ഞ ഒന്നര മാസത്തിനിടെ 30 ശതമാനത്തോളം മുന്നേറ്റമാണ് നടത്തിയത്. അടുത്തിടെ ഐടിസി ഓഹരികളിലുണ്ടായ കുതിപ്പിനുള്ള 5 കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1) സിഗരറ്റ് വില്പനയിലെ ഉണര്‍വ്
2022-ലെ കേന്ദ്ര ബജറ്റില്‍ സിഗരറ്റ് ഉത്പന്നങ്ങള്‍ക്ക് പുതിയ നികുതി നിര്‍ദേശം ഇല്ലാതിരുന്നത് നേട്ടമായി. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സിഗരറ്റിന്റെ നികുതി കാര്യമായ മാറ്റങ്ങളില്ലാതെ നില്‍ക്കുന്നത്. ഇതിനോടൊപ്പം കോവിഡ് കേസില്‍ കുറവു വന്നതോടെ പൊതുയിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതും വില്പന ഉയരുന്നതിന് സഹായിച്ചിട്ടുണ്ട്. ആഗോളതലത്തിലും സിഗരറ്റ് കമ്പനികളുടെ ഓഹരികള്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് മാള്‍ബറോയുടെ ഉടമകളായ ഫിലിപ് മോറിസിന്റെ ഓഹരികള്‍ 12 ശതമാനവും ആള്ട്രിയ & ബിഎറ്റി 7 ശതമാനവും ജപ്പാന് ടുബാക്കോ 9 ശതമാനവും മുന്നേറിയിരുന്നു.
2) ഇഎസ്ജിക്കെതിരായ വികാരം
പരിസ്ഥിതി- സാമൂഹിക- ഭരണനിര്‍വഹണം (ESG) എന്ന മാനദണ്ഡത്തിനെതിരേ ഉയരുന്ന പൊതുവികാരം. ഇഎസ്ജി മാനദണ്ഡത്തിന് അനുസൃതമായി കമ്പനികള്‍ പണം മുടക്കുന്നതിലെ വൈരുദ്ധ്യവും നിരവധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇതോടെ വെല്ലുവിളി നിറഞ്ഞ സാഹചര്യം ചൂണ്ടിക്കാട്ടി ഊര്‍ജം, കല്‍ക്കരി, പ്രതിരോധം, പുകയില കമ്പനികളും ഊ മാനദണ്ഡങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ത്തുന്നു. ഐടിസിയിലും ഈ പ്രവണത തെളിഞ്ഞു വരുന്നുണ്ട്.
3) കാര്‍ഷിക കയറ്റുമതി
റഷ്യ- ഉക്രൈന് യുദ്ധത്തോടെ ഗോതമ്പ് വില വിപണിയില്‍ ഉയര്‍ന്നു. ഇത് ഗോതമ്പ് കയറ്റുമതി ചെയ്യുന്ന ഐടിസിയുടെ (BSE: 500875, NSE: ITC) കാര്‍ഷിക വിഭാഗത്തിന് നേട്ടമായി. ഇതോടെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഐടിസിയുടെ ആകെ വരുമാനത്തില്‍ 25 ശതമാനത്തിലധികം സംഭവാന ചെയ്യുന്നതിന് കാര്‍ഷിക വിഭാഗം സംരംഭങ്ങള്‍ക്ക് കഴിയുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാന വളര്‍ച്ച ഇരട്ടിയായി വര്‍ധിച്ചു. ഇതിലൂടെ അറ്റാദായത്തിലും 25 ശതമാനം വളര്‍ച്ച കൈവരിച്ചു.
4) ഹോട്ടല്‍ മേഖലയിലെ ഉണര്‍വ്
കോവിഡ് കേസുകള്‍ കുറഞ്ഞതോടെ പ്രാദേശിക വ്യത്യാസങ്ങളില്ലാതെ രാജ്യമെങ്ങും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് യാത്രാ സൗകര്യങ്ങളും സഞ്ചാരവും വര്‍ധിപ്പിച്ചു. ഇത് കോവിഡ് പ്രതിസന്ധിയില്‍ ഏറെ തിരിച്ചടി നേരിട്ടിരുന്ന ഹോട്ടല്‍, വിനോദ് സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഊര്‍ജം പകരുന്നതായി. ഇതോടെ ഐടിസിയുടെ ഹോട്ടല്‍ ബിസിനസും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ്. ഇതിനോടൊപ്പം രാജ്യമെങ്ങും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്, കമ്പനിയുടെ സ്റ്റേഷനറി സാധന സാമഗ്രികളുടെ വില്‍പ്പനയും വര്‍ധിപ്പിച്ചു.
5) വേറിട്ട് നില്‍ക്കുന്നത്
വിപണിയിലെ സാഹചര്യം മെച്ചപ്പെട്ടപ്പോള്‍ മറ്റ് എഫ്എംസിജി ഓഹരികള്‍ കഴിഞ്ഞ വര്‍ഷത്തോടെ തന്നെ റെക്കോഡ് ഉയരത്തിലേക്ക് എത്തിയിരുന്നു. ഈ സമയങ്ങളിലൊക്കെ അടിസ്ഥാനപരമായി മികച്ചതും ഉയര്‍ന്ന ഡിവിഡന്റ് മുടങ്ങാതെ നല്‍കുന്നതുമായ ഐടിസിയുടെ ഓഹരികള്‍ 200 നിലവാരത്തില്‍ തന്നെ തങ്ങിനില്ക്കുകയായിരുന്നു. കമ്പനിയുടെ പ്രധാന ബിസിനസ് വിഭാഗങ്ങളായ സിഗരറ്റ്, ഹോട്ടല്‍, പേപ്പര്‍ മുതലായവ കോവിഡ് പ്രതിസന്ധിയില്‍ തിരിച്ചടിയേറ്റതും ഓഹരിയുടെ ഈ 'അനങ്ങാപ്പാറ' സ്വഭാവത്തിന് കാരണമായി. അതിനാല്‍ സാഹചര്യം മെച്ചപ്പെട്ടതും വിപണി ഉയരങ്ങളില്‍ എത്തിക്കഴിഞ്ഞതിനാലും ചാഞ്ചാട്ടം തുടരുന്നതിനാലും മൂല്യമേറിയ ഓഹരിയെന്ന പരിഗണനയും ഇപ്പോള്‍ ഗുണകരമായി ഭവിക്കുകയാണ്.
എന്നിരുന്നാലും ഇനി എത്രത്തോളം ഐടിസി ഓഹരിയിലെ കുതിപ്പ് നീണ്ടുനില്‍ക്കുമെന്ന് കാത്തിരുന്നു കാണണം. നിലവില്‍ പ്രമുഖ വിപണി വിദഗ്ധരിലെ 75 ശതമാനം പേരും ഓഹരിയില്‍ ബുളളിഷ് ട്രെന്‍ഡാണെന്ന് സൂചിപ്പിക്കുന്നു. ഇവരുടെ ശരാശരി ലക്ഷ്യവില 278.9 രൂപയാണ്. ഇത് ബുധനാഴ്ചത്തെ വിപണി വിലയേക്കാള്‍ 269.55 രൂപയുടെ 4 ശതമാനത്തോളം മാത്രം മുകളിലാണുള്ളത്.
ഇനി പുറത്തുവരുന്ന മാര്‍ച്ച പാദ സാമ്പത്തിക ഫലം മികച്ചതായാല്‍ ഓഹരിയുടെ നിലവിലെ പിഇ റേഷ്യോയായ 22.6 കൂടുതല്‍ മെച്ചപ്പെടുത്താനാകും. കഴിഞ്ഞ 52 ആഴ്ച കാലയളിലെ ഐടിസിയുടെ കൂടിയ വില 273.15 രൂപയും താഴ്ന്ന വില 199.10 രൂപയുമാണ്.
ഐടിസി
രാജ്യത്തെ ഏറ്റവും പ്രശസ്ത സ്വകാര്യ കമ്പനികളിലൊന്നാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടിസി ലിമിറ്റഡ്. നിരവധി ഏജന്‍സികള്‍ രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 ബ്രാന്‍ഡുകളില്‍ ഒന്നായി കണക്കാക്കിയിട്ടുള്ള കമ്പനിയാണിത്. ഏഷ്യയിലെ മികച്ച 50 കമ്പനികളിലൊന്നായും ഐടിസിയെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സിഗരറ്റ് വിപണിയിലെ അനിഷേധ്യ നേതാവാണ് ഐടിസി. നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിക്ക് അഞ്ച് വിഭാഗങ്ങളിലായി 13 ബിസിനസ് സംരംഭങ്ങളുണ്ട്. 100 രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു.
മുഖ്യ പ്രമോട്ടര്‍മാരില്ലാതെ, പ്രൊഫഷണല്‍ മാനേജേര്‍മാരുടെ നേതൃത്വത്തിലാണ് ഐടിസിയുടെ ഭരണ നിര്‍വഹണം നടത്തപ്പെടുന്നത്. അറ്റാദായത്തിന്റെ 60 ശതമാനവും ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് മുടങ്ങാതെ വിതരണം ചെയ്യുന്നു. 2020-21 സാമ്പത്തിക വര്‍ഷം 10.75 രൂപയാണ് ഡിവിഡന്റ് ഇനത്തില്‍ നല്‍കിയത്. നിലവില്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.99 ശതമാനമാണ്.
പ്രതിയോഹരി ബുക്ക് വാല്യൂ 47.87 രൂപയാണ്. എഫ്എംസിജി ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 25.26 ആയിരിക്കുമ്പോള്‍ ഐടിസിയുടേത് 22.44 നിരക്കിലാണുള്ളത്. കഴിഞ്ഞ 12 മാസക്കാലയളവിലെ പ്രതിയോഹരി വരുമാനം 12.01 രൂപയും നിലവിലെ വിപണി മൂല്യം 3,32,173 കോടിയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ



Click it and Unblock the Notifications