രാജ്യത്ത് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി. 2021 മാര്‍ച്ച് 31 വരെയാണ് ഇപ്പോൾ സമയം അനുവദിച്ചിരിക്കുന്നത്. കോവിഡ്-19 പശ്ചാത്തലം കണക്കിലെടുത്ത് പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അടുത്ത മാർച്ച് 31-ലേക്ക് നീട്ടിയതായി കഴിഞ്ഞ ദിവസമാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) വിജ്ഞാപനമിറക്കിയത്.
സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിൽ ഒന്നു മുതലാണ് റിട്ടേൺ സമർപ്പിക്കുമ്പോൾ ആധാർ കൂടി നൽകണമെന്ന് നികുതി വകുപ്പ് ആവശ്യപ്പെട്ടത്. നേരത്തെ 2020 മാർച്ച് 31 നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. അതിന് മുൻപ് ഡിസംബർ 31 വരെയാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നൽകിയിരുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ ഈ തീയതികളെല്ലാം തന്നെ മാറ്റുകയായിരുന്നു. ആധാറും പാനും ബന്ധിപ്പിക്കാതെ നിങ്ങൾക്ക് ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാൻ കഴിയില്ല.
അധികം അറിയപ്പെടാത്ത ചില നികുതി ലാഭിക്കാൽ ഓപ്ഷനുകളെക്കുറിച്ചറിയാം
അതേസമയം പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ മാർഗം ഇത് എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ഇതിനായി ആദായ നികുതി വകുപ്പിന്‍റെ www.incometaxindiaefiling.gov.in എന്ന ഇ-ഫയലിങ് പോര്‍ട്ടല്‍ തുറന്ന് ആധാര്‍ ലിങ്ക് എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം പാൻ നമ്പർ നൽകുക. തുടർന്ന് ആധാർ നമ്പർ കൂടി നൽകുക.
ആധാറിൽ നൽകിയിരിക്കുന്നതുപോലെ നിങ്ങളുടെ പേര് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ആധാര്‍ കാര്‍ഡില്‍ ജനന വര്‍ഷം മാത്രമാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത് എങ്കില്‍ ഐ ഹാവ് ഒണ്‍ലി ഇയര്‍ ഓഫ് ബെര്‍ത്ത് ഇൻ ആധാർ കാർഡ് എന്ന കാറ്റഗറി സെലക്ട് ചെയ്യുക. അതിനു ശേഷം ഇമേജ് കോഡ് അല്ലെങ്കില്‍ ഒടിപി നല്‍കുക. ലിങ്ക് ആധാര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതോടെ, ആധാര്‍ കാര്‍ഡ് -പാന്‍ കാര്‍ഡ് ലിങ്കിങ് വിജയകരമായ പൂര്‍ത്തിയായാല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും.
പാൻ, ആധാർ കാർഡുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഇവ തമ്മിൽ ബന്ധിപ്പിക്കാൻ തടസ്സമാകാറുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി എൻഎസ്ഡിഎൽ അല്ലെങ്കിൽ യുടിഐഐടിഎസ്എൽ സേവന കേന്ദ്രം സന്ദർശിക്കാവുന്നതാണ്. പാൻ കാർഡ് ആധാർ കാർഡുമായി ലിങ്കുചെയ്യുന്നത് നിർബന്ധമാണ്, നിശ്ചിത സമയപരിധിക്കുള്ളിൽ ഇത് നടത്തിയില്ലെങ്കിൽ അത് പ്രവർത്തനരഹിതമാകും. മാത്രമല്ല ഈ രേഖകൾ ലിങ്കുചെയ്യാത്തതിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി അനുസരിച്ച് ഉപയോക്താവിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കാം.