വിപണിയില്‍ പുത്തനുയരങ്ങള്‍ കീഴടക്കുകയാണ് അദാനി പവര്‍. വെള്ളിയാഴ്ച്ച എക്കാലത്തേയും ഉയര്‍ന്ന ഓഹരി വിലയിലേക്ക് അദാനി പവര്‍ എത്തി. രാവിലെ 249.80 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി 10 മണിയോടെ 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കാണുകയായിരുന്നു. 259.10 രൂപയില്‍ത്തന്നെ അദാനി പവര്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.
ഇന്നത്തെ മുന്നേറ്റം കൂടി കണക്കിലെടുത്താല്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് 109 ശതമാനം ഉയര്‍ച്ചയാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്. മാര്‍ച്ച് 22 -ന് 123.75 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
വിപണി മൂല്യം അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ 50 കമ്പനികളില്‍ ഒന്നായി അദാനി പവര്‍ മാറിയിട്ടുണ്ട്. ഡാബുര്‍ ഇന്ത്യ (98,480 കോടി രൂപ), ഡിഎല്‍എഫ് (95,052 കോടി രൂപ) കമ്പനികളെ പിന്നിലാക്കിയാണ് വിപണി മൂല്യത്തില്‍ 49 ആം സ്ഥാനം അദാനി പവര്‍ കരസ്ഥമാക്കുന്നത്. ഈ പട്ടികയില്‍ തലപൊക്കുന്ന ആറാമത്തെ അദാനി ഗ്രൂപ്പ് കമ്പനി കൂടിയാണിത്.
അദാനി ഗ്രീന്‍ എനര്‍ജി (4.44 ലക്ഷം കോടി രൂപ), അദാനി ട്രാന്‍സ്മിഷന്‍ (2.92 ലക്ഷം കോടി രൂപ), അദാനി ടോട്ടല്‍ ഗ്യാസ് (2.66 ലക്ഷം കോടി രൂപ), അദാനി എന്റര്‍പ്രൈസസ് (2.51 ലക്ഷം കോടി രൂപ), അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (1.85 ലക്ഷം കോടി രൂപ) എന്നീ സഹോദരങ്ങള്‍ വിപണി മൂല്യത്തില്‍ അദാനി പവറിന് മുന്നിലുണ്ട്.
അടുത്തിടെ ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്ത അദാനി വില്‍മര്‍ വിപണി മൂല്യത്തില്‍ 52 ആം സ്ഥാനമാണ് കയ്യടക്കുന്നത്; 94,493 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
2021 ഡിസംബര്‍ പാദം 218.49 കോടി രൂപ അറ്റാദായം കുറിക്കാന്‍ അദാനി പവറിന് സാധിക്കുകയുണ്ടായി. മുന്‍വര്‍ഷം ഇതേകാലത്ത് 288.74 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയെ തേടിയെത്തിയത്.
നിലവില്‍ താപ ഊര്‍ജ്ജം കൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് അദാനി പവര്‍. ഗുജറാത്ത്, കര്‍ണാടകം, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 12,410 മെഗാവാട്ടിന്റെ താപവൈദ്യുത ശേഷി ഇവര്‍ക്കുണ്ട്. ഗുജറാത്തില്‍ 40 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റും അദാനി പവറിന് കീഴിലുണ്ട്.
'രാജ്യത്ത് ഊര്‍ജ്ജ ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. 2021 -ലെ 200 ഗിഗാവാട്ട് ഊര്‍ജ്ജ ആവശ്യം ഇക്കുറി തിരുത്തപ്പെടുമെന്നാണ് പ്രതീക്ഷ. 2022 മാര്‍ച്ച് പാദത്തിലെ ശരാശരി പ്രതിദിന പവര്‍ ഡിമാന്‍ഡ് 187 ഗിഗാവാട്ടായിരുന്നു. എന്നാല്‍ ഏപ്രില്‍ 1 മുതല്‍ 12 കൊണ്ടുതന്നെ ശരാശരി ഡിമാന്‍ഡ് 194 ഗിഗാവാട്ട് രേഖപ്പെടുത്തുന്നുണ്ട്. ഈ ട്രെന്‍ഡ് മുന്നോട്ട് തുടരും. കേവലമൊരു വര്‍ഷത്തേക്കല്ല, മറിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഊര്‍ജ്ജ ഡിമാന്‍ഡ് വര്‍ധിക്കും', സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ റിസര്‍ച്ച് മേധാവി സന്തോഷ് മീണ പറയുന്നു.
'ജനസംഖ്യാ വര്‍ധനവ്, താപനിലയിലെ ഉയര്‍ച്ച, പെരുകുന്ന നഗരവത്കരണം, ഇവി വിപ്ലവം തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യയില്‍ പവര്‍ ഡിമാന്‍ഡ് കുതിച്ചുയരുമെന്നാണ് പഠനങ്ങളുടെ പക്ഷം. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ 12 വര്‍ഷമായി ഉറങ്ങിക്കിടന്ന ഇന്ത്യന്‍ പവര്‍ സ്റ്റോക്കുകള്‍ നിഫ്റ്റി, സെന്‍സെക്‌സ് സൂചികകളെ കാഴ്ച്ചക്കാരാക്കി മുന്നേറുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ടാറ്റ പവര്‍, അദാനി പവര്‍ തുടങ്ങിയ സ്റ്റോക്കുകള്‍ മിന്നും പ്രകടനം തുടരുകയാണ്', സന്തോഷ് മീണ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓഹരിയുടമകള്‍ക്ക് 210 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതി അദാനി പവര്‍ ഓഹരികള്‍ ഹോള്‍ഡ് ചെയ്യാമെന്നാണ് സന്തോഷ് മീണയുടെ നിര്‍ദേശം. ഇതേസമയം, ടാറ്റ പവറിലും പവര്‍ഗ്രിഡിലുമാണ് കൂടുതല്‍ വളര്‍ച്ചാ സാധ്യത ഇദ്ദേഹം കാണുന്നത്.
നിലവില്‍ ഒരു ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള കമ്പനികളുടെ ക്ലബില്‍ പേരുചേര്‍ക്കാന്‍ കാത്തുനില്‍ക്കുകയാണ് അദാനി പവര്‍. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ അദാനി പവറിന്റെ വിപണി മൂല്യം 99,972 കോടി രൂപയാണ്.
അദാനി പവറിന് പുറമെ പവര്‍ സെക്ടറില്‍ നിന്നുള്ള ജിഇ പവര്‍ ഇന്ത്യ ലിമിറ്റഡ് (2.93 ശതമാനം), ജയ്പ്രകാശ് പവര്‍ വെഞ്ച്വേഴ്‌സ് (3.90 ശതമാനം), ആല്‍സ്റ്റോം ടി ആന്‍ഡ് ഡി ഇന്ത്യ (2.79 ശതമാനം), കെപിഐ ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ (3.12 ശതമാനം), ജെഎസ്ഡബ്ല്യു എനര്‍ജി (0.56 ശതമാനം) കമ്പനികളും നേട്ടത്തിലാണ് ദിനം പൂര്‍ത്തിയാക്കിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications