കഴിഞ്ഞ 10 ദിവസത്തിനിടയിലെ മികച്ച നേട്ടത്തിനിടെ നിഫ്റ്റി 2020 ജനുവരിയിൽ തൊട്ട എക്കാലത്തെയും ഉയർന്ന നിലയായ 12430 പോയിന്റിനടുത്തു വരെ ഉയർന്നിരുന്നു. എന്നാൽ ഇന്ന് ഓഹരി വിപണി കനത്ത ഇടിവിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. സെൻസെക്സ് 1,066 പോയിൻറ് കുറഞ്ഞ് 39,728ൽ എത്തി. നിഫ്റ്റിക്ക് 290 പോയിൻറ് നഷ്ടപ്പെട്ട് 11,680ൽ എത്തി. ഇന്നത്തെ ഇടിവിന് കാരണമായത് എന്തെല്ലാം ഘടകങ്ങളാണെന്ന് നോക്കാം.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള മൂഡീസ് പരാമർശം
ജിഡിപിയുടെ സമീപകാലത്തെ 0.2 ശതമാനം ഉത്തേജനം വളർച്ചയ്ക്ക് പരിമിതമായ പിന്തുണ മാത്രമേ നൽകൂ എന്ന് ആഗോള റേറ്റിംഗ് ഏജൻസി വ്യക്തമാക്കിയിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്‌ക്കുന്നതിന് പരിമിതമായ പിന്തുണ മാത്രമേ നൽകുന്നുള്ളൂവെന്ന് വ്യക്തമാക്കിയതോടെ വിപണിയ്ക്ക് തിരിച്ചടിയായി.
ഐടി, ഫാർമ ഓഹരികൾ
നിഫ്റ്റി ഐടി ഓഹരികൾ ഇന്ന് മൂന്ന് ശതമാനത്തോളം ഇടിഞ്ഞു. ഇൻഫോസിസ്, ടിസിഎസ്, എച്ച്‌സിഎൽ ടെക്, ഇൻഫോ എഡ്ജ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വ്യാപാരത്തിന്റെ തുടക്കത്തിൽ ഇൻഫോസിസ് സെപ്റ്റംബർ അവസാന പാദത്തിലെ അറ്റാദായത്തിലെ നേട്ടം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇൻഫോസിസ് ഓഹരികൾ പുതിയ ഉയരത്തിലെത്തിയിരുന്നു. നിഫ്റ്റി ഫാർമ സൂചിക 1.4 ശതമാനം ഇടിഞ്ഞു. സൺ ഫാർമ, ഡിവിസ് ലാബ് എന്നിവയുൾപ്പെടെയുള്ള ഓഹരികൾക്കാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
മികച്ച ഓഹരികളുടെ ഇടിവ്
ആർഐഎൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ മുൻനിര ഓഹരികളെല്ലാം തന്നെ ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞു. കെകെആറിൽ നിന്നും പുതിയ നിക്ഷേപം നടത്തിയിട്ടും ആർഐഎൽ ഇന്ന് വ്യാപാരത്തിൽ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. കൂടാതെ ഇന്ന് ഫിനാൻസ് ഓഹരികൾക്കും പൊതുവേ നല്ല ദിവസമായിരുന്നില്ല.
ആഗോള സൂചികകൾ
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ യുഎസ് ഉത്തേജനം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷകൾ തകർന്നപ്പോൾ, യൂറോപ്യൻ സൂചികകളായ സിഎസി, ഡാക്സ് എന്നിവ യഥാക്രമം 1.96 ശതമാനവും 2.58 ശതമാനവും ഇടിഞ്ഞു. യുകെ ഓഹരി സൂചിക 2 ശതമാനം ഇടിഞ്ഞു.


Click it and Unblock the Notifications