തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണി ഇന്ന് മികച്ച നേട്ടം കൈവരിച്ചു. ഭാരതി എയർടെല്ലിലെ നേട്ടങ്ങളും കൊവിഡ് -19 വാക്സിനുകളുടെ ആദ്യഘട്ട പരീക്ഷണത്തിൽ നിന്നുള്ള ശുഭ സൂചനകളുമാണ് ഇന്നത്തെ നേട്ടത്തിന് കാരണം. സെൻസെക്സ് 167 പോയിന്റ് ഉയർന്ന് 30,196 ൽ എത്തി. നിഫ്റ്റി 56 പോയിന്റ് ഉയർന്ന് 8,879 ൽ ക്ലോസ് ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക ദുരിതാശ്വാസ നടപടികൾ വിപണികളെ നിരാശരാക്കുകയും കൊവിഡ് കേസുകൾ ക്രമാനുഗതമായി ഉയരുകയും ചെയ്തതോടെ എൻഎസ്‌ഇ നിഫ്റ്റി സൂചിക മെയ് മാസത്തിൽ ഇതുവരെ ഒൻപത് ശതമാനം ഇടിഞ്ഞു.
ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം ഇന്ന് ഒരു ലക്ഷം കവിഞ്ഞു. മരണസംഖ്യ 3,163 ആയി. യുഎസ് ആസ്ഥാനമായുള്ള മോഡേണ ഇൻകോർപ്പറേഷന്റെ പരീക്ഷണാത്മക കൊവിഡ് 19 വാക്സിൻ ആരോഗ്യമുള്ള ഒരു കൂട്ടം സന്നദ്ധപ്രവർത്തകരിൽ സംരക്ഷിത ആന്റിബോഡികൾ ഉൽപാദിപ്പിച്ചതായി ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് ഇന്ന് ഏഷ്യൻ ഓഹരികൾ മൊത്തത്തിൽ ഉയർന്നു. തിങ്കളാഴ്ചത്തെ ഇടിവിന്റെ തുടർച്ചയായി ബാങ്കിംഗ് ഓഹരികൾ ഇന്നും ഇടിഞ്ഞു. രണ്ടാഴ്ചയ്ക്കിടയിലെ ബാങ്ക് ഓഹരികളിലെ ഏറ്റവും മോശം ദിവസമാണ് ഇന്ന് റെക്കോർഡ് ചെയ്യപ്പെട്ടത്. നിഫ്റ്റി ബാങ്ക് സൂചിക 0.35 ശതമാനം ഇടിഞ്ഞു.

മറ്റ് മേഖലകളിൽ നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി എന്നിവ ഒരു ശതമാനം വീതം ഉയർന്നപ്പോൾ നിഫ്റ്റി എഫ്എംസിജി 0.7 ശതമാനം നേട്ടം കൈവരിച്ചു. വ്യക്തിഗത ഓഹരികളെ സംബന്ധിച്ചിടത്തോളം ഭാരതി എയർടെൽ, അദാനി പോർട്സ്, ഒഎൻജിസി, അൾട്രാടെക് സിമൻറ്, ഗ്രാസിം എന്നിവയാണ് നിഫ്റ്റിയിൽ മുന്നേറിയത്. യുപിഎൽ, വേദാന്ത, ആർഐഎൽ, ഇൻഡസ്ഇൻഡ് ബാങ്ക്, എൽ ആൻഡ് ടി എന്നിവ നഷ്ടത്തിൽ മുന്നിട്ടു നിന്നു.
വരുമാനത്തിൽ 15 ശതമാനം വർധനയുണ്ടായതിനെ തുടർന്ന് ഭാരതി എയർടെല്ലിലെ ഓഹരികൾ 11 ശതമാനം ഉയർന്നു. നിഫ്റ്റിയിലെ ഇന്നത്തെ ഏറ്റവും വലിയ നേട്ടമാണിത്. ലോക്ക്ഡൌണുകൾ ലഘൂകരിക്കാൻ തുടങ്ങിയതോടെ എണ്ണവില രണ്ടുമാസത്തെ ഉയർന്ന നിലയിൽ എത്തി. ഇതിനെ തുടർന്ന് ഒഎൻജിസി ഓഹരികൾ 5.5 ശതമാനത്തിലധികം ഉയർന്നു. മനുഷ്യർക്കും മൃഗങ്ങൾക്കും അപകടസാധ്യത ചൂണ്ടിക്കാട്ടി ചില കീടനാശിനികളുടെ ഉപയോഗം നിരോധിക്കാൻ കേന്ദ്രം കരട് ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടർന്ന് യുപിഎൽ ഓഹരി വില 9.8 ശതമാനം ഇടിഞ്ഞു.


Click it and Unblock the Notifications