കേന്ദ്രസർക്കാർ അവതരിപ്പിച്ച സൈനിക നിയമന പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ നടക്കുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ബീഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായി. തിങ്കളാഴ്ച പ്രതിഷേധക്കാർ രാജ്യവ്യാപക ബന്ദും പ്രഖ്യാപിച്ചിരുന്നു. സൈന്യത്തിലേക്ക് ചേരാന്‍ കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളും വിരമിച്ച സൈനികരും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും പദ്ധതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. എന്നാൽ ഒരുവശത്ത് പ്രതിഷേധം നടക്കുമ്പോൾ പദ്ധതിയുമായി സൈന്യം മുന്നോട്ട് പോവുകയാണ്. ഈ ആഴ്ച തന്നെ കരസേന നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കുമെന്നാണ് വിവരം. എന്താണ് പദ്ധതിയെന്നും എന്തുകൊണ്ട് വിമർശനമെന്നും അതിനുള്ള സർക്കാർ മറുപടിയും എന്തെല്ലാമാണെന്ന് നോക്കാം.
എന്താണ് അഗ്നിപഥ്
രാജ്യത്തെ സൈനിക നിയമന പദ്ധതിയാണ് അഗ്നിപഥ്. ഉദ്യോഗസ്ഥ തലങ്ങളിലേക്ക് ഒഴികെയുള്ള വിഭാഗങ്ങളിലേക്കുള്ള നിയമനം ഇനി അഗ്നിപഥ വഴിയായിരിക്കും. അഗ്നിപഥ് സ്‌കീമില്‍ തിരഞ്ഞെടുക്കപ്പെടുന്ന സൈനികരെ അഗ്നിവീരന്മാര്‍ എന്നാണ് വിളിക്കുക. 17.5 വയസിനും 23 വയസിനും ഇടയില്‍ പ്രായമുള്ളവരെയാണ് ഈ വർഷം തിരഞ്ഞെടുക്കുക. അടുത്ത വർഷം മുതൽ ഉയർന്ന പ്രായം 21 വയസാകും. 46,000 യുവാക്കളെയാണ് വര്‍ഷത്തില്‍ കര, വ്യോമ, നാവിക സേനകളിലേക്ക് തിരഞ്ഞെടുക്കുക. ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന 46,000 പേര്‍ ആകെ സൈന്യത്തിന്റെ 3 ശതമാനം വരും.
30,000-40,000 രൂപ വരെയാണ് അഗ്നിവീരന്മാരുടെ ശമ്പളം. ആദ്യ വര്‍ഷം 30,000 രൂപയാണ് ശമ്പളം, ഇതില്‍ 21,000 രൂപയാണ് കയ്യില്‍ കിട്ടുക രണ്ടാം വര്‍ഷം 33,000 രൂപയായി ശമ്പളം ഉയരും 23,100 രൂപ കയ്യില്‍ കിട്ടും. മൂന്നാം വർഷത്തിൽ 36,500 രൂപ ശമ്പളമായി ഉയരുകയം 25,580 രൂപ കയ്യില്‍ കിട്ടുകയും ചെയ്യും. 4 -ാം വര്‍ഷം 40,000 ശമ്പളം ഉയരുമ്പോൾ 28,000 രൂപ കയ്യില്‍ കിട്ടം. ഇക്കാലയളില്‍ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുകയും ഇതിന് തുല്യമായി സർക്കാർ ഈടാക്കുന്ന തുകയും ചേർത്ത് സേവാ നിധിയിലേക്ക് മാറ്റും. ഇങ്ങനെ നാല് വർഷത്തെ വിരമിക്കൽ സമയത്ത് 11.71 ലക്ഷം രൂപ അഗ്നിവീരന്മാർക്ക് ലഭിക്കും. സൈന്യത്തിലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 25 ശതമാനത്തിന് 15 വര്‍ഷം അധിക സര്‍വീസ്. ലഭിക്കും. ബാക്കി 75 ശതമാനം അഗ്നിവീരന്മാരും സൈന്യത്തിൽ നിന്ന് പുറത്തു പോകേണ്ടി വരും. ഇവർക്ക് പെന്‍ഷൻ, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളില്ല.
വിമർശനം
മികച്ച ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും തേടുന്ന യുവാക്കളാണ് സൈന്യത്തിലെ ജോലിക്കായി ശ്രമിക്കുന്നത്. ഇത്തരത്തിലൊരു ആനുകൂല്യങ്ങളും അഗ്നിപഥ് നൽകുന്നില്ല. അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തില്‍ ചേര്‍ന്നാലുള്ള ഭാവിയാണ് ഉദ്യോഗാര്‍ഥികളുടെ സമരത്തിന് പിന്നിലെ കാരണം. നിലവിലുള്ളത് പോലെ ജോലി സുരക്ഷ അഗ്നിപഥ് പദ്ധതിയില്‍ ലഭിക്കുന്നില്ല. നാല് വര്‍ഷമാണ് അഗ്നിവീരന്മാരുടെ സേവന കാലയളവ്, അതേസമയം രണ്ട് വര്‍ഷത്തോളമായി സൈനിക റിക്രൂട്ട്‌മെന്റുകള്‍ നടന്നിട്ട്. പദ്ധതി പ്രകാരമുള്ള പ്രായ പരിധി അനുസരിച്ച് ഇവരുടെ അവസരം നഷ്ടപ്പെടും. ഇതാണ് വര്‍ഷങ്ങളായി പരിശീലനം നടത്തുന്നവരുടെ പ്രതിഷേധത്തിന് കാരണം.
ഇപ്പോൾ 46,000 പേരെയാണ് മൂന്ന സേനാ വിഭാഗങ്ങളിലേക്കുമായി തിരഞ്ഞെടുക്കുക. നാല് വര്‍ഷത്തെ സേവന കാലയളവ് കഴിഞ്ഞാല്‍ ഇവരിൽ 75 ശതമാനവും, 34,500 യുവാക്കളാണ് തൊഴില്‍ രഹിതരായി സൈന്യത്തില്‍ നിന്നും തിരികെയിറങ്ങുന്നത്. നിലവില്‍ 15-17 വര്‍ഷമാണ് സൈനികരുടെ ശരാശരി സേവന കാലയളവ്. അഗ്നിവീരന്മാരുടെ ജീവിതം അപകടത്തിലാക്കുന്ന നടപടിയാണ് അഗ്നിപഥ് എന്നാണ് വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ വിമർശനം. 7-8 വര്‍ഷത്തെ പലിശീലനത്തിലൂടെയാണ് നിലവിൽ സൈനികരെ പൂര്‍ണ പോരാളിയാക്കി മാറ്റിയെടുക്കുന്നത്.അഗ്നിപഥ് പ്രകാരം പൂര്‍ണ തോതിലുള്ള പരിശീവനം ലഭിക്കുന്നതിന് മുന്‍പ് തന്നെ ദുര്‍ഘട ഇടങ്ങളില്‍ സേവനം ചെയ്യേണ്ടതായി വരുമെന്നും വിരമിച്ച ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഇത് സമൂഹത്തെ സൈനിക വത്കരിക്കുമെന്നും വിരമിച്ച ഉദ്യോഗസ്ഥർ വിമർശിക്കുന്നു.
സര്‍ക്കാറിന്റെ വാദം
സൈന്യത്തെ ചെറുപ്പമാക്കാനാണ് അഗ്നിപഥ് പദ്ധതിയെന്നാണ് സർക്കാരിന്റെ മറുപടി. 32 വയസാണ് ഇപ്പോൾ സൈന്യത്തിന്റെ ശരാശരി പ്രായം. ഇത് 6-7 വര്‍ഷത്തിനുള്ളില്‍ 24-26 വയസാക്കുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍ ഒരു പൈലറ്റ് പദ്ധതിയില്ലാതെ ഇത് നടപ്പാക്കുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസം നേടാന്‍ സാധിക്കാത്ത ഇന്ത്യന്‍ യുവത്വത്തിന് മികച്ച സാധ്യതയാണ് അഗ്നിവീര്‍ പദ്ധതിയെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വാദം. സേവാ നിധി പാക്കേജ് എന്ന പേരില്‍ നാല് വര്‍ഷത്തെ സേവനത്തിന് ശേഷം സൈന്യത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ 11-12 ലക്ഷം രൂപ വരെ അഗ്നിവീരന്മാര്‍ക്ക് ലഭിക്കും. ഈ തുകയും ബാങ്ക് വായ്പകളും തേടി പുതിയ കരിയര്‍ ആരംഭിക്കാന്‍ അഗ്നിവീരന്മാരെ സഹായകമാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത്തരം കാര്യങ്ങളില്‍ അഗ്നിവീരന്മാര്‍ക്ക് പരിഗണന ലഭിക്കും. നാല് വര്‍ഷത്തിന് ശേഷം സര്‍വീസില്‍ നിന്നും പിന്മാറേണ്ടി വരുന്ന അഗ്നിവീരന്മാരിലെ 75 ശതമാനത്തിന് ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, അസാം റെെഫിൾസ് എന്നി കേന്ദ്രസേനകളിൽ പരിഗണന നൽകുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.


Click it and Unblock the Notifications