പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് 4 ലക്ഷം കോടിയുടെ അഡ്‌ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആര്‍) ഈടാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. 2019 ഒക്ടോബറിലെ സുപ്രീംകോടതി വിധി പ്രകാരം സ്വകാര്യ ടെലികോം കമ്പനികളിൽ നിന്ന് എജിആർ കുടിശ്ശിക ഈടാക്കാനായിരുന്നു ഉത്തരവ്. എന്നാൽ ഈ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്‌തതിനെയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് രൂക്ഷമായി വിമർശിച്ചത്.
സ്വകാര്യ ടെലികോം കമ്പനികളിൽ നിന്ന് 92,000 കോടി എജിആർ കുടിശ്ശിക ഈടാക്കാമെന്നാണ് ഒക്ടോബറിൽ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ ഇതിന്റെ മറവിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ, ഓയിൽ ഇന്ത്യ, ഗുജറാത്ത് നർമദാവാലി കോർപറേഷൻ, പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ നാലുലക്ഷം കോടി അടയ്‌ക്കാൻ ഡിപ്പാർട്‌മെന്റ് ഓഫ് ടെലി കമ്യൂണിക്കേഷൻസ് (ഡിഒടി) ആവശ്യപ്പെട്ടു. ഈ നിർദേശം ഉടൻ പിൻവലിച്ചില്ലെങ്കിൽ കോടതി അലക്ഷ്യം ഉൾപ്പെടെയുള്ള കടുത്ത നടപടി ഉണ്ടാകുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര മുന്നറിയിപ്പ് നൽകി.

സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി സത്യവാങ്‌മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ടാറ്റ ഗ്രൂപ്പ് എന്നിവരോട് എജിആർ കുടിശ്ശിക തിരിച്ചടവ് സംബന്ധിച്ച വിശദാംശങ്ങൾ നൽകി സത്യവാങ്‌മൂലം സമർപ്പിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. സ്വകാര്യ ടെലികോം കമ്പനികൾക്ക് കുടിശ്ശിക അടയ്‌ക്കാൻ 20 വർഷം സമയം അനുവദിക്കണമെന്ന കേന്ദ്രസർക്കാർ ശുപാർശ പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. കുടിശ്ശിക എങ്ങനെ തിരിച്ചടയ്‌ക്കുമെന്ന് ടെലികോം കമ്പനികൾ ഒരാഴ്‌ചയ്‌ക്കുള്ളിൽ സത്യവാങ്‌മൂലം നൽകണം.
പൊതുമേഖലാ സ്ഥാപനങ്ങൾക്കെതിരെ എജിആർ ആവശ്യങ്ങൾ ഉന്നയിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന സത്യവാങ്‌മൂലം വകുപ്പ് സമർപ്പിക്കാമെന്ന് ഡിപ്പാർട്‌മെന്റ് ഓഫ് ടെലി കമ്യൂണിക്കേഷൻസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. അടുത്ത വാദം ജൂൺ 18-ന് നടക്കും. ഭാരതി എയർടെലിന്റെ എജിആർ കുടിശ്ശികയായ 43.980 കോടി രൂപയിൽ 18.004 കോടി അടച്ചിട്ടുണ്ട്. വോഡഫോൺ ഐഡിയ കുടിശ്ശികയായ 6,854 കോടിയിൽ 1400 കോടി നൽകിയിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പ് അവരുടെ എജിആർ കുടിശ്ശികയായ 16.788 കോടിയിൽ 4.197 കോടി അടച്ചിട്ടുണ്ട്.


Click it and Unblock the Notifications