ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയാണ് എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ). എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായുള്ള ഒരുക്കം തകൃതിയായി നടക്കുകയാണ്. ഐപിഓയ്ക്ക് വേണ്ടിയുള്ള അന്തിമ രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ വൈകാതെ സെബിക്ക് (സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സമര്‍പ്പിക്കും.
പോളിസിയുടമകള്‍ക്കും ചെറുകിട നിക്ഷേപകര്‍ക്കമുള്ള ഡിസ്‌കൗണ്ടുകള്‍, പ്രൈസ് ബാന്‍ഡ്, മൊത്തം ഓഹരികളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ അന്തിമ രേഖയില്‍ ഉള്ളടങ്ങും. എല്‍ഐസിയുടെ 5 ശതമാനം ഓഹരികള്‍ പൊതുവിപണിയില്‍ വില്‍ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഏകദേശം 31.6 കോടി ഓഹരികള്‍ വരുമിത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 60,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കേന്ദ്ര സര്‍ക്കാരിനുണ്ട്.
ഉദ്വേഗഭരിതമായ എല്‍ഐസി ഐപിഓയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നിക്ഷേപകര്‍. ഇതിനിടെ 2021 ഡിസംബര്‍ പാദഫലം എല്‍ഐസി പുറത്തുവിട്ടിട്ടുണ്ട്. 234.9 കോടി രൂപ ലാഭം പിടിച്ചാണ് ഒക്ടോബര്‍ - ഡിസംബര്‍ പാദം എല്‍ഐസി പൂര്‍ത്തിയാക്കിയത്. 2020 ഡിസംബര്‍ പാദം 90 ലക്ഷം രൂപ മാത്രമായിരുന്നു അറ്റാദായം.
എല്‍ഐസിയുടെ ആദ്യവര്‍ഷ പ്രീമിയം 7,957.37 കോടി രൂപയില്‍ നിന്നും 8,748.55 കോടി രൂപയായി. പുതുക്കല്‍ പ്രീമിയം 54,986.75 കോടി രൂപയില്‍ നിന്നും 56,822.49 കോടി രൂപയായും ഉയര്‍ന്നു. എല്‍ഐസിയുടെ മൊത്തം പ്രീമിയം കണക്കുകള്‍ 0.78 ശതമാനം വളര്‍ച്ച കാഴ്ച്ചവെക്കുന്നുണ്ട്. 97,008.05 കോടി രൂപയില്‍ നിന്നും 97,761.20 കോടി രൂപയായാണ് പ്രീമിയം വര്‍ധനവ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐപിഓയ്ക്ക് വേണ്ടിയുള്ള ഡ്രാഫ്റ്റ് പേപ്പര്‍ എല്‍ഐസി സെബിക്ക് സമര്‍പ്പിച്ചത്. നടപ്പുവാരമാദ്യം പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കുള്ള അനുമതി സെബി നല്‍കി. നിലവില്‍ എല്‍ഐസിയുടെ 100 ശതമാനം ഓഹരി പങ്കാളിത്തം കേന്ദ്ര സര്‍ക്കാരിന്റെ പക്കലാണ്. കമ്പനിയുടെ 5 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ ഐപിഒായിലൂടെ വില്‍ക്കുക. കൃത്യമായി പറഞ്ഞാല്‍ എല്‍ഐസിയുടെ 31,62,49,885 ഓഹരികള്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി എത്തും. ഇതില്‍ 50 ശതമാനം 'ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിന്' (QIB) വേണ്ടിയുള്ളതാണ്.
മിച്ചമുള്ള ഓഹരികളില്‍ 15 ശതമാനം 'നോണ്‍-ഇന്‍സ്റ്റിറ്റിയൂണല്‍ ബയേഴ്‌സിനായും' വകയിരുത്തും. ഐപിഓയില്‍ 2 ലക്ഷം രൂപയ്ക്ക് മുകളില്‍ ഓഹരികള്‍ വാങ്ങാനൊരുങ്ങുന്ന വ്യക്തിഗത നിക്ഷേപകര്‍, കമ്പനികള്‍, ട്രസ്റ്റുകള്‍ തുടങ്ങിയവര്‍ 'നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ്' ഗണത്തിലാണ് പെടുക. ഐപിഓയില്‍ 2 ലക്ഷം രൂപയ്ക്ക് താഴെ നിക്ഷേപം നടത്താനൊരുങ്ങുന്ന ചെറുകിട നിക്ഷേപകര്‍ക്ക് 35 ശതമാനം ഓഹരികളാണ് എല്‍ഐസി ഐപിഓയില്‍ ലഭ്യമാവുക.
ഇന്ത്യന്‍ ഓഹരി വിപണി കാണുന്ന ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയായിരിക്കും എല്‍ഐസിയുടേത്. വിപണിയില്‍ ലിസ്റ്റു ചെയ്യുന്നതോടെ റിലയന്‍സ്, ടിസിഎസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ മാര്‍ക്കറ്റ് വാല്യുവേഷന് ഒപ്പമായിരിക്കും എല്‍ഐസിയും തലയുയര്‍ത്തുക. നിലവില്‍ പേടിഎമ്മിന്റെ ഐപിഓയാണ് ഇന്ത്യന്‍ ഓഹരി വിപണി കണ്ട ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പന. പോയവര്‍ഷം അരങ്ങേറിയ പേടിഎം ഐപിഓയിലൂടെ 18,300 കോടി രൂപ സമാഹരിച്ചിരുന്നു.
പേടിഎമ്മിന് മുന്‍പ് കോള്‍ ഇന്ത്യയുടെ ഐപിഓയിലാണ് ഏറ്റവും ഉയര്‍ന്ന തുക സമാഹരിക്കപ്പെട്ടത്. 2010 -ലെ കോള്‍ ഇന്ത്യ ഐപിഓയില്‍ 15,500 കോടി രൂപയോളമാണ് കമ്പനി കണ്ടെത്തിയത്. 2008 -ലെ റിലയന്‍സ് പവര്‍ ഐപിഓയില്‍ 11,700 കോടി രൂപയും വിപണിയില്‍ നിന്ന് സമാഹരിക്കപ്പെട്ടിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications