കടക്കെണിയിലായ എയർ ഇന്ത്യയുടെ ലേലത്തിന് ബിഡ് സമർപ്പിക്കാനുളള സമയപരിധി വീണ്ടും നീട്ടി സർക്കാർ. കൊവിഡ്-19 പശ്ചാത്തലത്തിൽ ആഗോളതലത്തിലെ സാമ്പത്തിക പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനാൽ രണ്ടു മാസം കൂടെയാണ് ലേലത്തിനുള്ള കാലാവധി സർക്കാർ നീട്ടിയിരിക്കുന്നത്. ഒക്ടോബർ 30 ലേക്കാണ് എയർ ഇന്ത്യയുടെ ലേലത്തിനായുള്ള അവസാന തിയതി നീട്ടിയിരിക്കുന്നത്.
ഇത് നാലാം തവണയാണ് ലേലത്തിനുള്ള താൽപര്യ പത്രം സമർപ്പിക്കാനുള്ള അവസാന തിയതി കേന്ദ്ര സർക്കാർ നീട്ടുന്നത്. ജനുവരി 27 നാണ് ദേശീയ വിമാനക്കമ്പനിയുടെ ലേലം സംബന്ധിച്ച പ്രക്രിയ സർക്കാർ ആരംഭിച്ചത്. ജനുവരിയിൽ ഇഒഐ (Expression of Interest) ഇഷ്യു ചെയ്യുമ്പോൾ, ബിഡ്ഡുകളുടെ അവസാന തീയതി മാർച്ച് 17 ആയിരുന്നു, പിന്നീട് ഇത് ഏപ്രിൽ 30 വരെ നീട്ടി. അതിന് ശേഷം ജൂൺ 30 വരെയും അവസാനമായി ഓഗസ്റ്റ് 31 വരെയും നീട്ടുകയായിരുന്നു.
ഇതാണ് ഇപ്പോൾ ഒക്ടോബർ 30 ലേക്ക് നീട്ടിയതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എയർ ഇന്ത്യയുടെ ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ഇതോടെ കാരിയറിനായി ഓഫർ സമർപ്പിക്കാൻ രണ്ട് മാസം കൂടി സമയം ലഭിക്കും. കൊറോണ പ്രതിസന്ധി കാരണം ലോകമെമ്പാടുമുള്ള ഏവിയേഷൻ മേഖല കടുത്ത പ്രതിസന്ധിയിലായതിനാൽ ഓഗസ്‌റ്റ് 30 എന്ന സമയ പരിധി നീളാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
കൊവിഡ്-19 പ്രതിസന്ധി ലോകത്തെയാകെ ലോക്ക്‌ഡൗണിലേക്ക് നയിച്ചത് രാജ്യാന്തര ഫ്ലൈറ്റുകൾ ഉൾപ്പെടെ കൂട്ടത്തോടെ ക്യാൻസൽ ചെയ്യാൻ ഇടയാക്കി. ഇതോടെ ഈ മോഖലയിൽ വരുമാന നഷ്‌ടവും തൊഴിൽ നഷ്ടവും വളരെ വ്യാപകമാണ്. 2018 ൽ എയർ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരിയും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് എയർ ഇന്ത്യയിലെ മുഴുവൻ ഓഹരികളും വിൽക്കാനുള്ള പദ്ധതി ഈ വർഷം ആദ്യം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈൻ വിപണിയിലെ മത്സരത്തിന് ഒപ്പം എത്താൻ എയർ ഇന്ത്യയ്ക്കു കഴിയാതായതോടെയാണ് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. പത്തു വർഷത്തിലേറെയായി ദേശീയ വിമാനക്കമ്പനിയുടെ സർവീസ് നഷ്ടത്തിലാണ്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) 52.98 ശതമാനം ഓഹരികൾക്കായി ബിഡ് സമർപ്പിക്കാൻ സർക്കാർ നിക്ഷേപകർക്ക് നൽകിയിട്ടുള്ള സമയവും സെപ്റ്റംബർ 30 ലേക്ക് നീട്ടിയിട്ടുണ്ട്.