രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) എസ്‌ബിഐ എടിഎമ്മുകളിൽ നടത്തുന്ന എല്ലാ ഇടപാടുകളുടെയും സേവന നിരക്കുകൾ ഒഴിവാക്കി. ജൂൺ 30 വരെ മറ്റ് ബാങ്ക് എടിഎമ്മുകൾക്കും സൌജന്യ ഇടപാടുകൾ ബാധകമാണ്. 2020 ഏപ്രിൽ 15 നാണ് എസ്ബിഐ വെബ്‌സൈറ്റിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മാർച്ച് 24 ന് ധനമന്ത്രി നടത്തിയ പ്രഖ്യാപനം കണക്കിലെടുത്താണ് ജൂൺ 30 വരെ ഇടപാടുകൾ സൌജന്യമാക്കാൻ എസ്ബിഐ തീരുമാനിച്ചത്.
ധനമന്ത്രിയുടെ പ്രഖ്യാപനം
മാർച്ച് 24 ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്ക് എടിഎമ്മിലെ ഇടപാടുകൾക്ക് അടുത്ത മൂന്ന് മാസത്തേക്ക്, അതായത് ജൂൺ 30 വരെ ഒരു ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കരുതെന്ന് പ്രഖ്യാപിച്ചിരുന്നു. ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഏത് ബാങ്കിൽ നിന്നും സൌജന്യമായി പണം പിൻവലിക്കാം. ധനമന്ത്രി രാജ്യത്തിനായി കൊവിഡ് -19 സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എസ്ബിഐ ഇടപാടുകൾ
സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് എസ്‌ബിഐ എട്ട് സൌജന്യ ഇടപാടുകൾ ആണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ എസ്‌ബിഐ എടിഎമ്മുകളിൽ അഞ്ച് ഇടപാടുകളും മറ്റ് ബാങ്ക് എടിഎമ്മുകളിൽ മൂന്ന് ഇടപാടുകളും ഉൾപ്പെടുന്നു. നോൺ-മെട്രോകളിൽ, അക്കൌണ്ട് ഉടമകൾക്ക് 10 സൌജന്യ ഇടപാടുകൾ നടത്താം. അതിൽ അഞ്ച് എസ്‌ബിഐ എടിഎമ്മുകളും അഞ്ചെണ്ണം മറ്റ് ബാങ്ക് എടിഎമ്മുകളുമാണ്.
പരിധി കഴിഞ്ഞാൽ
മുകളിൽ പറഞ്ഞ ഇടപാട് പരിധി കഴിഞ്ഞാൽ, ബാങ്കിന്റെ വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഒരു സാമ്പത്തിക ഇടപാടിന് 20 രൂപയും ജിഎസ്ടിയും സാമ്പത്തികേതര ഇടപാടുകൾക്ക് 8 രൂപയും ജിഎസ്ടിയുമാണ് ബാങ്ക് ഈടാക്കിയിരുന്നത്. കഴിഞ്ഞ മാസം, ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 44.51 കോടി സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകൾക്കായുള്ള ശരാശരി പ്രതിമാസ ബാലൻസ് (എഎംബി) പരിപാലിക്കാത്തതിന്റെ ചാർജുകൾ എഴുതിത്തള്ളിയിരുന്നു. എസ്എംഎസ് ചാർജുകളും ബാങ്ക് എഴുതിത്തള്ളി.
പലിശ കുറച്ചു
എസ്‌ബിഐ സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. ബാങ്കിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് നിക്ഷേപ പലിശ നിരക്ക് 3 ശതമാനത്തിൽ നിന്ന് 2.75 ശതമാനമായാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് 2020 ഏപ്രിൽ 19 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അറിയിച്ചു.