ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്കൻ ഓഹരി വിപണിയുണ്ടാക്കിയത് 76 ശതമാനം നേട്ടം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു വളർച്ച അമേരിക്കൻ ഓഹരി വിപണിയിലുണ്ടാകുന്നത്. അതേസമയം വിപണി തുടരുമ്പോള്‍ സാമ്പത്തിക മേഖലയെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ എന്താവുമെന്ന ചോദ്യം ബാക്കിയാവുന്നു.
വാള്‍സ്ട്രീറ്റിന്റെ പ്രധാന സൂചികയായ എസ്&പി 500 കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 76.1 ശതമാനം നേട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. രണ്ടാം ലോകയുദ്ധത്തിന് മുമ്പ് 1936-ലാണ് എസ്&പി സൂചിക ഈ നേട്ടം കൈവരിച്ചതെന്ന് എസ്&പി ഡൗ ജോണ്‍സ് സൂചികയിലെ വിശകലന വിദഗ്ധനായ ഹൊവാര്‍ഡ് സില്‍വര്‍ബ്ലാറ്റ് പറയുന്നു.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23, 2020-ല്‍ എസ്&പി സൂചിക 2.9 ശതമാനം ഇടിഞ്ഞിരുന്നു. ഒരു മാസത്തിനകം പോയ മൂന്നു വര്‍ഷങ്ങളില്‍ വിപണി കൈവരിച്ച നേട്ടത്തിന്റെ 34 ശതമാനം ഇല്ലാതാക്കുകയും ചെയ്തു. അമേരിക്കയിലെ ഫെഡറല്‍ റിസര്‍വും, അമേരിക്കന്‍ ഭരണകൂടവും വന്‍തോതില്‍ പണമിറക്കിയിരുന്നു. ഇതാണ് വൻ തകർച്ചയിൽ നിന്നും വിപണിയെ 2020 ഓഗസ്റ്റോടെ ശക്തമായ നിലയിലേക്ക് എത്തിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അനുവദിച്ച സാമ്പത്തിക ഉത്തേജക പാക്കേജാണ് ഇതിന് പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നത്. ചില ട്രെന്‍ഡുകൾ വിപണിയുടെ കഴിഞ്ഞ ഒരു കൊല്ലത്തെ കുതിപ്പില്‍ വലിയ പങ്കുവഹിച്ചു. ലോക്ഡൗൺ കാലത്ത് സമ്പദ് വ്യവസ്ഥയിൽ വൻകിട ടെക് കമ്പനികളുടെ മൂല്യം ഉയർന്നതാണ് എടുത്ത് പറയേണ്ടത്. ആമസോണ്‍, ഗൂഗിള്‍, ആപ്പിള്‍ കമ്പ്യൂട്ടേര്‍സ്, സൂം വീഡിയോ തുടങ്ങിയവര്‍ ഈ നേട്ടത്തിന്റെ പ്രധാന ഗുണഭോക്താക്കളായിരുന്നു.