കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതും റഷ്യക്കെതിരായ ഉപരോധം സൃഷ്ടിക്കാവുന്ന വിതരണ- ശൃംഖലയിലെ സമ്മര്‍ദങ്ങളുടേയും ആശങ്കിയില്‍ ആഭ്യന്തര വിപണികളിലും ഇടിവ്. ആഗോള വിപണികളുടെ ചുവടു പിടിച്ചായിരുന്നു തിരിച്ചടി. ഒരു ഘട്ടത്തില്‍ 300-ലേറെ പോയിന്റ് ഇടിഞ്ഞ നിഫ്റ്റി അവസാന മണിക്കൂറില്‍ 150-ഓളം പോയിന്റ് തിരികെ പിടിച്ചതോടെയാണ് നഷ്ടത്തിന്റെ ആഘാതം കുറഞ്ഞത്. ഒടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 188 പോയിന്റ് നഷ്ടത്തില്‍ 16,605-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സ് 788 പോയിന്റ് ഇടിഞ്ഞ് 55,468-ലും വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 832 പോയിന്റ് താഴ്ന്ന് 35,372-ലും ക്ലോസ് ചെയ്തു.
200-ഓളം പോയിന്റ് ഇടിവോടെ 16,593-ലാണ് നിഫ്റ്റി ബുധനാഴ്ചത്തെ വ്യാപാരം ആരംഭിച്ചത്. 16,750 നിലവാരത്തിന് മുകളില്‍ നിലനില്‍ക്കാൻ സാധിക്കാതെ വന്നതോടെ വിപണി വീണ്ടും തിരുത്തല്‍ പാതയിലേക്ക് വീഴുകയായിരുന്നു. നിലവില്‍ 16,400 നിലവാരം നിഫ്റ്റി സൂചികയ്ക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. ഇതു തന്നെയാണ് ഹ്രസ്വകാലയളവിലേക്കുള്ള നിര്‍ണായക നിലവാരം. ഈയാഴ്ച 16,400 മുതല്‍ 16,800 നിലവാരങ്ങള്‍ക്കുള്ളില്‍ വ്യാപാരം ചെയ്യപ്പെടാനാകും സാധ്യതയെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. അതേസമയം, ഇന്നത്തെ ഉയര്‍ന്ന നിലവാരം 16,678-ലും താഴന്ന് നിലവാരം 16,478-ലുമാണ് കുറിച്ചത്.
5 ഘടകങ്ങള്‍
- റഷ്യ- ഉക്രൈന്‍ യുദ്ധം:- നിലവില്‍ ആഗോള വിപണികളേയും ആശങ്കയിലാഴ്ത്തുന്ന മുഖ്യഘടകം കിഴക്കന്‍ യൂറോപ്പിലെ അയല്‍ രാജ്യങ്ങളുടെ സംഘര്‍ഷമാണ്. റഷ്യക്കെതിരായ ഉപരോധവും തിരിച്ചടികളുമൊക്കെയാണ് ആശങ്കയേറ്റുന്ന ഘടകം.
- ക്രൂഡ് ഓയില്‍- സംഘര്‍ഷം കാരണം വിതരണ ശൃംഖലയില്‍ താളപ്പിഴകളുണ്ടാകുമോയെന്ന ആശങ്ക കാരണം രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില 110 ഡോളര്‍ മറികടന്നത്. ഇത് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ സമ്മര്‍ദം സൃഷിക്കുന്ന ഘടകമാണ്.
- ബോണ്ട് യീല്‍ഡ്- 10 വര്‍ഷ അമേരിക്കന്‍ ബോണ്ട് നിരക്കുകള്‍ ഇടിഞ്ഞ് 1.75 ശതമാനത്തിലേക്കെത്തി. ഇത് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയിലാണെന്ന നിഗമനം.
- പ്രതീക്ഷിച്ചതിലും താഴ്ന്നുപോയ മൂന്നാം പാദ ജിഡിപി നിരക്ക്.
- പ്രതികൂല ആഗോള വിപണി സൂചനകള്‍.
ഇന്നും മെറ്റല്‍ വിഭാഗം ഓഹരികളില്‍ മികച്ച മുന്നേറ്റം ദൃശ്യമായി. 2 ശതമാനത്തോളം മെറ്റല്‍ സൂചിക ഉയര്‍ന്നു. ഓയില്‍ & ഗ്യാസ്, മീഡിയ വിഭാഗം സൂചികയും നേട്ടത്തിലാണ് അവസാനിപ്പിച്ചത്. അതേസമയം ധനകാര്യം, ബാങ്ക്, ഓട്ടോ വിഭാഗം ഓഹരി സൂചികള്‍ 2 ശതമാനത്തിലേറെ നഷ്ടം നേരിട്ടു. എന്‍എസ്ഇയിലെ മിഡ് കാപ്-100 വിഭാഗം സൂചിക ഏറിയ പങ്കും നേട്ടത്തിലായിരുന്നെങ്കിലും ഉച്ചയോടെ നഷ്ടത്തിലേക്ക് വഴുതിമാറി. തുടര്‍ന്ന് തിരികെ കയറാന്‍ ശ്രമിക്കുകയും നേരിയ നഷ്ടത്തോടെ ക്ലോസ് ചെയ്തു. എന്നാല്‍ സ്മോള്‍ കാപ്-100 സൂചിക 0.5 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി.
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം നടന്ന ആകെ 2,134 ഓഹരികളില്‍ 1,055 എണ്ണം നേട്ടത്തില്‍ അവസാനിച്ചു. 1,032 ഓഹരികള്‍ വിലയിടിവ് രേഖപ്പെടുത്തി. 47 ഓഹരികള്‍ മാറ്റമൊന്നുമില്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. അതേസമയം, ബുധനാഴ്ച ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 1.02-ലേക്ക് ഇടിഞ്ഞു. തിങ്കളാഴ്ച എഡി റേഷ്യോ 1.85 ആയിരുന്നു. സ്‌മോള്‍ കാപ്, മിഡ് കാപ് ഓഹരികളിലെ തളര്‍ച്ചയാണ് എഡി റോഷ്യോ ഇന്ന് ഇടിയാന്‍ കാരണമായത്.
അതേസമയം, ബുധനാഴ്ച എന്‍എസ്ഇയിലെ 124 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 88 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ 25 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരവും 22 ഓഹരികള്‍ താഴ്ന്ന നിലവാരവും കുറിച്ചു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് കണക്കാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 2.31 ശതമാനം ഉയര്‍ന്ന് 29.23-ലേക്കെത്തി. വികസ് നിരക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് വിപണിയില്‍ പൊതുവേയുള്ള ദുര്‍ബലാവസ്ഥ തുടര്‍ന്നേക്കുമെന്നതിന്റെ സൂചന നല്‍കുന്നു.
- നേട്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 16 എണ്ണം ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. കോള്‍ ഇന്ത്യ ഓഹരികള്‍ 8.52 ശതമാനം മുന്നേറി. എച്ച്ഡിഎഫ്‌സി ലൈഫ് 7%, എസ്ബിഐ ലൈഫ് 5.65%, ടാറ്റ സ്റ്റീല്‍ 5.57%, ഹിന്‍ഡാല്‍കോ 4.34% യുപിഎല്‍ 3.65% വീതവും വില വര്‍ധനവ് രേഖപ്പെടുത്തി.
- നഷ്ടം:- നിഫ്റ്റി സൂചികയിലെ 34 ഓഹരികള്‍ ബുധനാഴ്ച നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. മാരുതി സുസൂക്കി 6%, ഡോ. റെഡ്ഡീ 5.15%, ബജാജ് ഓട്ടോ 4.62%, ഏഷ്യന്‍ പെയിന്റ്‌സ് 4.21%, ഹീറോ മോട്ടോ കോര്‍പ് 4.08% ഐസിഐസിഐ ബാങ്ക് എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവ 3 ശതമാനത്തിലേറെയും ഇടിവ് രേഖപ്പെടുത്തി.


Click it and Unblock the Notifications