39% വരെ ഉയരാന്‍ കഴിയുന്ന 4 ബാങ്കിങ് സ്റ്റോക്കുകള്‍; ഏഞ്ചല്‍ ബ്രോക്കിങ്ങിന്റെ 'പച്ചക്കൊടി' ഇവര്‍ക്ക്

ഒക്ടോബറിലും നിഫ്റ്റി ഫിഫ്റ്റി സൂചിക വലിയ മുന്നേറ്റം തുടരുകയാണ്. തിങ്കളാഴ്ച്ചത്തെ വ്യാപാരത്തിനിടെ 18,000 പോയിന്റ് എന്ന നിര്‍ണായക നാഴികക്കല്ല് തൊടാന്‍ സൂചികയ്ക്ക് സാധിച്ചു (ഒക്ടോബര്‍ 11). ബുള്ളിഷ് വിപണിയില്‍ നിഫ്റ്റി ബാങ്ക് സൂചികയും പ്രകടനം മോശമാക്കുന്നില്ല. ഇന്നലെ കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവരുടെ പിന്തുണയാല്‍ 1 ശതമാനത്തിലേറെ ഉയരാന്‍ നിഫ്റ്റി ബാങ്കിന് കഴിഞ്ഞു.

നേരത്തെ, റിസര്‍വ് ബാങ്ക് വായ്പാ നയം മാറ്റാതിരുന്നതിനെത്തുടര്‍ന്ന് ബാങ്കിങ് ഓഹരികള്‍ താഴേക്ക് പോയിരുന്നു. എന്തായാലും ഈ മാസം ബാങ്കിങ് മേഖല ഉണരുമെന്നാണ് വിദഗ്ധരുടെ പക്ഷം. ഈ അവസരത്തില്‍ രാജ്യത്തെ പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചല്‍ ബ്രോക്കിങ് (ഏഞ്ചല്‍ വണ്‍) ഒക്ടോബര്‍ മാസം 'ബൈ റേറ്റിങ്' നല്‍കിയിട്ടുള്ള നാലു ബാങ്കിങ് സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം.

1. ഫെഡറല്‍ ബാങ്ക്

1. ഫെഡറല്‍ ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ പഴയതലമുറ ബാങ്കുകളില്‍ ഒന്നാണ് ഫെഡറല്‍ ബാങ്ക്. 1.9 ലക്ഷം കോടി രൂപയുടെ ആസ്തി കുറിച്ചുകൊണ്ടാണ് ഫെഡറല്‍ ബാങ്ക് 2021 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കിയത്. 1.56 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 1.2 ലക്ഷം കോടി രൂപയുടെ വായ്പയും പോയവര്‍ഷത്തെ കണക്കുപുസ്തകത്തില്‍ ഫെഡറല്‍ ബാങ്ക് രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം ഭേദപ്പെട്ട പ്രകടനമാണ് ബാങ്ക് കാഴ്ചവെച്ചതും.

ആസ്തി നിലവാരം

കോവിഡിന്റെ രണ്ടാം തരംഗം ഉയര്‍ത്തിയ ഭീതിക്കിടയിലും വാര്‍ഷികാടിസ്ഥാനത്തില്‍ ബാങ്കിന്റെ അറ്റ വരുമാനം 9.4 ശതമാനം കൂടി. പ്രീ-പ്രൊവിഷന്‍ ഓപ്പറേറ്റിങ് പ്രോഫിറ്റിലും (പിപിഓപി) കാണാം 21.8 ശതമാനം ഉയര്‍ച്ച. ഭാവിയില്‍ തിരിച്ചുകിട്ടാത്ത വായ്പകള്‍ക്കായി ഫണ്ടുകള്‍ വകയിരുത്തുന്നതിന് മുന്‍പുള്ള ബാങ്കിന്റെ വരുമാനമാണ് പിപിഓപി. കോവിഡ് വ്യാപനം പിടിച്ചുലച്ച ഏപ്രില്‍ - ജൂണ്‍ കാലഘട്ടത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ആസ്തി നിലവാരം കുറഞ്ഞില്ലെന്ന കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

വളർച്ചാ സാധ്യത

സമ്പദ്ഘടന ഉണരുന്ന പശ്ചാത്തലത്തില്‍ രണ്ടാം പാദം മുതല്‍ ഫെഡറല്‍ ബാങ്കിന്റെ ആസ്തി നിലവാരം ഇനിയും മെച്ചപ്പെടുമെന്നാണ് ഏഞ്ചല്‍ ബ്രോക്കിങ്ങിന്റെ വിലയിരുത്തല്‍. 2020-23 കാലയളവില്‍ അറ്റ വരുമാനം / പിപിഓപി / പിഎടി (നികുതി കിഴിച്ചുള്ള ലാഭം) എന്നിവ യഥാക്രമം 22.8% / 23.7% / 23.2% വളര്‍ച്ച കുറിക്കുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു.

ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി 28 ശതമാനം ഉയര്‍ച്ചയാണ് ഫെഡറല്‍ ബാങ്ക് ഓഹരികളില്‍ ഇവര്‍ കണക്കുകൂട്ടുന്നത്. 86 രൂപ വില നിലവാരം പുലര്‍ത്തുന്ന ഫെഡറല്‍ ബാങ്ക് സ്‌റ്റോക്കില്‍ 110 രൂപ ടാര്‍ഗറ്റ് വില നിശ്ചയിക്കാനാണ് നിക്ഷേപകര്‍ക്കുള്ള നിര്‍ദേശവും.

ഓഹരി വില

കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 0.23 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 5.30 ശതമാനവും വളര്‍ച്ച ഫെഡറല്‍ ബാങ്ക് ഓഹരികള്‍ കുറിച്ചിട്ടുണ്ട്. ആറു മാസം മുന്‍പ് 71.20 രൂപയായിരുന്നു ബാങ്കിന്റെ ഓഹരി വില. അതായത് വളര്‍ച്ച 21.42 ശതമാനം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 92 രൂപ വരെ ഫെഡറല്‍ ബാങ്ക് ഉയരുകയുണ്ടായി; 45 രൂപ വരെയുള്ള താഴ്ചയും ബാങ്ക് നേരിട്ടത് കാണാം. നിലവില്‍ 17,863 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിന്റെ വിപണി മൂല്യം.

 
2. എച്ച്ഡിഎഫ്‌സി ബാങ്ക്

2. എച്ച്ഡിഎഫ്‌സി ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. 11.3 ലക്ഷം കോടി രൂപയുടെ ആസ്തി കുറിച്ചുകൊണ്ടാണ് എച്ച്ഡിഎഫ്‌സി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിന്നിട്ടത്. 13.4 ലക്ഷം കോടി രൂപയുടെ നിക്ഷേപവും ബാങ്ക് കണ്ടെത്തി. സന്തുലിതമാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ലോണ്‍ ബുക്ക്. കാരണം കണക്കുപുസ്തകത്തില്‍ 54 ശതമാനം ഹോള്‍സെയില്‍ വായ്പകളുടെ സമര്‍പ്പണമാണ്. 46 ശതമാനം റീടെയില്‍ വായ്പകളും കയ്യടക്കുന്നു. ഇതേസമയം, രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് ബാങ്കിന്റെ നിഷ്‌ക്രിയാസ്തികള്‍ ഉയര്‍ന്നിട്ടുണ്ട്.

തിരിച്ചുവരവ്

ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റ പലിശ വരുമാനം / പിപിഓപി / പിഎടി (നികുതി കിഴിച്ചുള്ള ലാഭം) എന്നിവ യഥാക്രമം 8.6% / 18.06% / 16.1% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആദ്യ പാദം വാര്‍ഷികാടിസ്ഥാനത്തില്‍ 14.4 ശതമാനം വായ്പാ വളര്‍ച്ച കണ്ടെത്താനും ബാങ്കിന് കഴിഞ്ഞു. മുന്‍പാദത്തില്‍ 35 മുതല്‍ 40 ദിവസം വരെയുള്ള കളക്ഷന്‍ നഷ്ടപ്പെട്ടെന്ന് മാനേജ്‌മെന്റ് സൂചിപ്പിച്ചിരുന്നു. എന്തായാലും രണ്ടാം പാദത്തില്‍ അതിശക്തമായി എച്ച്ഡിഎഫ്‌സി ബാങ്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.

നിർദേശം

രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കവെ രണ്ടാം പാദം മുതല്‍ എച്ച്ഡിഎഫ്‌സി ബാങ്ക് കൂടുതല്‍ വളര്‍ച്ച കയ്യടക്കുമെന്ന് ഏഞ്ചല്‍ ബ്രോക്കിങ് അറിയിക്കുന്നു. ഈ കാരണങ്ങള്‍ അടിസ്ഥാനപ്പെടുത്തി 17 ശതമാനം ഉയര്‍ച്ചയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളില്‍ ഇവര്‍ കണക്കുകൂട്ടുന്നത്. 1,627 രൂപ വില നിലവാരം പുലര്‍ത്തുന്ന എച്ച്ഡിഎഫ്‌സി ബാങ്ക് സ്‌റ്റോക്കില്‍ 1,859 രൂപ ടാര്‍ഗറ്റ് വില നിശ്ചയിക്കാനാണ് നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം.

വിപണി മൂല്യം

കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 1.95 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 4.63 ശതമാനവും വളര്‍ച്ച എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ കുറിച്ചിട്ടുണ്ട്. ആറു മാസം മുന്‍പ് 1,367.05 രൂപയായിരുന്നു ബാങ്കിന്റെ ഓഹരി വില. അതായത് വളര്‍ച്ച 19.05 ശതമാനം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,650 രൂപ വരെ എച്ച്ഡിഎഫ്‌സി ബാങ്ക് ഉയരുകയുണ്ടായി; 1,026 രൂപ വരെയുള്ള താഴ്ചയും ബാങ്ക് നേരിട്ടത് കാണാം. നിലവില്‍ 8.77 ലക്ഷം കോടി രൂപയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം.

 
3. എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്

3. എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്

ഇന്ത്യയിലെ പ്രമുഖ ചെറുകിട ഫൈനാന്‍സ് ബാങ്കുകളില്‍ ഒന്നാണ് എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം പിന്നിടുമ്പോള്‍ മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) 34,688 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 37 ശതമാനം വാഹന വായ്പകളുടെ സംഭാവനയാണ്. ചെറു ബിസിനസുകള്‍ക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുമായി അനുവദിച്ച വായ്പകളാകട്ടെ, മൊത്തം ആസ്തിയുടെ 39 ശതമാനവും കുറിക്കുന്നുണ്ട്.

ആദ്യ പാദം

രണ്ടാം കോവിഡ് തരംഗത്തിലും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക പ്രകടനം കാഴ്ച്ചവെക്കാന്‍ ആദ്യ പാദം എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്കിന് കഴിഞ്ഞു. ഏപ്രില്‍ - ജൂണ്‍ കാലത്ത് അറ്റ പലിശ വരുമാനം / പിപിഓപി / പിഎടി (നികുതി കിഴിച്ചുള്ള ലാഭം) എന്നിവ യഥാക്രമം 40.4% / 1.2% / 1.2% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നിഷ്‌ക്രിയാസ്തികളിലും നേരിയ കുറവ് സംഭവിച്ചു.

25 ശതമാനം വരെ ഉയരാം

ഏപ്രില്‍ (95 ശതമാനം) - മെയ് (94 ശതമാനം) - ജൂണ്‍ (114 ശതമാനം) കാലഘട്ടത്തില്‍ കളക്ഷനില്‍ പിന്നാക്കം പോയില്ലെന്നാണ് എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്കിന്റെ തിളക്കം കൂട്ടുന്നത്. ഇപ്പോഴത്തെ ആസ്തി നിലവാരം മുന്‍നിര്‍ത്തി എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്കിലും ഏഞ്ചല്‍ ബ്രോക്കിങ് 'ബൈ റേറ്റിങ്' നല്‍കുകയാണ്. വായ്പാ വളര്‍ച്ച മുന്‍നിര്‍ത്തി റീറേറ്റിങ്ങിനുള്ള സാധ്യതയും ബ്രോക്കറേജ് മുന്നോട്ടുവെയ്ക്കുന്നുണ്ട്.

25 ശതമാനം വരെ ഉയര്‍ച്ചയാണ് എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് ഓഹരികളില്‍ ഇവര്‍ കണക്കുകൂട്ടുന്നത്. 1,206 രൂപ വില നിലവാരം പുലര്‍ത്തുന്ന എയു സമോള്‍ ഫൈനാന്‍സ് സ്‌റ്റോക്കില്‍ 1,520 രൂപ ടാര്‍ഗറ്റ് വില നിശ്ചയിക്കാനാണ് നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം.

വില ചരിത്രം

കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 3.50 ശതമാനം തകര്‍ച്ചയും ഒരു മാസത്തെ ചിത്രത്തില്‍ 4.85 ശതമാനം വളര്‍ച്ചയും സ്‌റ്റോക്ക് കുറിച്ചിട്ടുണ്ട്. ആറു മാസം മുന്‍പ് 1,076.50 രൂപയായിരുന്നു ബാങ്കിന്റെ ഓഹരി വില. അതായത് വളര്‍ച്ച 12.05 ശതമാനം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,389 രൂപ വരെ എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് ഉയരുകയുണ്ടായി; 623 രൂപ വരെയുള്ള താഴ്ചയും ബാങ്ക് നേരിട്ടത് കാണാം. നിലവില്‍ 37,230 കോടി രൂപയാണ് എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്കിന്റെ വിപണി മൂല്യം.

 
4. ശ്രീറാം സിറ്റി യൂണിയന്‍ ഫൈനാന്‍സ്

4. ശ്രീറാം സിറ്റി യൂണിയന്‍ ഫൈനാന്‍സ്

പ്രശസ്തമായ ശ്രീറാം ഗ്രൂപ്പിന്റെ ഭാഗമായ ശ്രീറാം സിറ്റി യൂണിയന്‍ ഫൈനാന്‍സ് ചെറുകിട ബിസിനസുകള്‍ക്ക് വായ്പാ സേവനങ്ങള്‍ നല്‍കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോണ്‍ ബുക്കിന്റെ 57.3 ശതമാനം വരുമിത്. വാഹന വായ്പ, സ്വര്‍ണ വായ്പ, സ്വകാര്യ വായ്പാ സേവനങ്ങളും ശ്രീറാം സിറ്റി യൂണിയന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം ആസ്തി നിലവാരം അപ്രതീക്ഷിതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് മികവാര്‍ന്ന സാമ്പത്തിക പ്രകടനം കാഴ്ച്ചവെക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.

ബൈ റേറ്റിങ്

വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ അറ്റ പലിശ വരുമാനം 5.23 ശതമാനം വര്‍ധിച്ച് 920 കോടി രൂപയായി. 0.4 ശതമാനം വര്‍ധനവോടെ 569 കോടി രൂപയാണ് പിപിഓപി. ഭാവിയില്‍ തിരിച്ചുകിട്ടാത്ത വായ്പകള്‍ക്കായി ഫണ്ടുകള്‍ വകയിരുത്തുന്നതിന് മുന്‍പുള്ള ബാങ്കിന്റെ വരുമാനമാണ് പിപിഓപി. അറ്റാദായം 8.1 ശതമാനം ഉയര്‍ന്ന് 208 കോടി രൂപയുമായി.

എന്തായാലും ഒക്ടോബറില്‍ ശ്രീറാം സിറ്റി യൂണിയന്‍ ഫൈനാന്‍സിനും ഏഞ്ചല്‍ ബ്രോക്കിങ് 'ബൈ റേറ്റിങ്' നല്‍കുകയാണ്. 39 ശതമാനം വരെ ഉയര്‍ച്ചയാണ് സ്റ്റോക്കില്‍ ബ്രോക്കറേജ് കണക്കുകൂട്ടുന്നത്. 2,130 രൂപ വില നിലവാരം പുലര്‍ത്തുന്ന ശ്രീറാം സിറ്റി യൂണിയന്‍ ഫൈനാന്‍സ് സ്‌റ്റോക്കില്‍ 3,002 രൂപ ടാര്‍ഗറ്റ് വില നിശ്ചയിക്കാനാണ് നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം.

ഉയർച്ചയും താഴ്ച്ചയും

കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 1.39 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 13.91 ശതമാനവും ഇടിവ് സ്‌റ്റോക്ക് കുറിച്ചിട്ടുണ്ട്. ആറു മാസം മുന്‍പ് 1,400.10 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. അതായത് വളര്‍ച്ച 52.13 ശതമാനം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,600 രൂപ വരെ ശ്രീറാം സിറ്റി യൂണിയന്‍ ഫൈനാന്‍സ് ഉയരുകയുണ്ടായി; 766 രൂപ വരെയുള്ള താഴ്ചയും കമ്പനി നേരിട്ടത് കാണാം. നിലവില്‍ 14,210 കോടി രൂപയാണ് ശ്രീറാം സിറ്റി യൂണിയന്‍ ഫൈനാന്‍സിന്റെ വിപണി മൂല്യം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X